'അനുഭൂതി' അറിയണം; ലഹരി മരുന്ന് അമിത അളവില്‍ കുത്തിവച്ചു; 18കാരിക്ക് ദാരുണാന്ത്യം

അമിതമായി ലഹരി കുത്തിവച്ചതിനെ തുടര്‍ന്ന് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. അവില്‍ ഇഞ്ചക്ഷന്‍ ഡോസിനൊപ്പമാണ് ലഹരിമരുന്ന് ചേര്‍ന്ന് കൂട്ടുകാരന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുത്തിവച്ചത്. പരീക്ഷണം പാളിയതോടെ പെണ്‍കുട്ടിയുടെ നില വഷളാകുകയായിരുന്നു. ഒടുവില്‍ പൊലീസെത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.  സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ വിവേക് മൗര്യയെന്ന 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഏപ്രില്‍ മൂന്നിന് ലക്നൗവില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവന്ന യുവതിയാണ് മരിച്ചത്. പുരുഷ സുഹൃത്തിനൊപ്പം ലക്നൗവിലെ തിവാരിഗഞ്ചിലെത്തിയ പെണ്‍കുട്ടിക്ക് അവിടെ വച്ചാണ് സുഹൃത്ത് മരുന്ന് കുത്തിവച്ചത്. മരുന്ന് കലര്‍ത്തി ലഹരി ആദ്യം സ്വന്തം ശരീരത്തില്‍ കുത്തി വച്ച ശേഷമാണ് പെണ്‍കുട്ടിക്ക് നല്‍കിയതെന്ന്  വിവേക് പൊലീസിനോട് വെളിപ്പെടുത്തി. 

ലക്നൗവിലെ ന്യൂഹൈദരാബാദ് പ്രദേശത്തുള്ള വിവേകിന്‍റെ വീട്ടില്‍ പെണ്‍കുട്ടി കുടുംബമായി മുന്‍പ് വാടകയ്ക്ക് താമസിച്ചിട്ടുണ്ടെന്നും വിവേക് ലഹരിക്കടിമയാണെന്നും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിക്കും വിവേക് ലഹരി മരുന്ന് നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു. മരുന്ന് കുത്തിവച്ചതിന് പിന്നാലെ പെണ്‍കുട്ടി മരിച്ചതോടെ വിവേകിന് വെപ്രാളമായെന്നും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതായി വിവേക് പെണ്‍കുട്ടിയുടെ വീട്ടുകാരെയും അറിയിച്ചു. എന്നാല്‍ മകളെ മനപൂര്‍വം മരുന്ന് കുത്തിവച്ച് കൊല്ലുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. 

18 year old  dies of drugs overdose injection