പ്രായമായവര്‍ക്ക് ഇത്തവണ വീട്ടിലിരുന്നും വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ണാടക

കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. 80 വയസ് കഴിഞ്ഞവര്‍ക്കും ശാരീരിക പരിമിതിയുള്ളവര്‍ക്കും ഇത്തവണ വീട്ടില്‍ ഇരുന്ന് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നും കള്ളവോട്ടും പണവും നല്‍കി വോട്ടര്‍മാരെ വിലയ്ക്കു വാങ്ങുന്നത് തടയാനും വിപുലമായ നടപടി എടുത്തതായും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനത്ത് താമര കരുത്തുകാട്ടുമോ,അതോ കന്നഡികര്‍ ത്രിവര്‍ണത്തെ പുല്‍കുമോ. ദേശീയ രാഷ്ട്രീയത്തില്‍ കൂടി പ്രാധാന്യമേറിയ തിരഞ്ഞെടുപ്പിനു സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. 5.21 കോടി വോട്ടര്‍മാര്‍ 224 ജനപ്രതിനിധികളെ തിരഞ്ഞെടുക്കും. വോട്ടിങ് ശതമാനം കുറഞ്ഞ ബെംഗളുരു നഗരത്തിലെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ വിപുലമായ പദ്ധതിയാണു കമ്മിഷന്‍ നടപ്പാക്കുന്നത്. 2018ല്‍ സംസ്ഥാന ശരാശരി 72 ശതമാനം ആയിരുന്നപ്പോള്‍ ബെംഗളുരുവില്‍  55 ശതമാനം പേര്‍ മാത്രമാണു വോട്ടുചെയ്തത്. ഇത്തവണ വിപുലമായ പ്രചരണ പരിപാടികളിലൂടെ ഇതിനെ മറികടക്കാനാണു ശ്രമം.

80 വയസ് പിന്നിട്ടവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഇത്തവണ വീട്ടില്‍ ഇരുന്നു വോട്ടു ചെയ്യാന്‍ കഴിയും. പന്ത്രണ്ടേകാല്‍ ലക്ഷം  80 പിന്നിട്ട വോട്ടര്‍മാരും 5.55 ലക്ഷം പേര്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുമാണ്. 

Preparations for assembly elections in Karnataka are complete