ജോഷിമഠിൽ ഇരട്ടി പ്രഹരമായി മഴയും മഞ്ഞും; വിള്ളൽ വീണ കെട്ടിടങ്ങൾ 863 ആയി

മഴക്കും മഞ്ഞ് വീഴ്ചക്കും പിന്നാലെ ജോഷിമഠിൽ വിള്ളലുകൾ വർധിക്കുന്നു. വിള്ളൽ വീണ കെട്ടിടങ്ങൾ 863 ആയി. 181 കെട്ടിടങ്ങൾ അപടകമേഖലയിലെന്ന് സർക്കാർ. ഒഴിപ്പിക്കൽ നടപടി തുടരുകയാണ്.

ഒരു മാസത്തോളമായി ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴുന്ന ജോഷിമഠിൽ ഇരട്ടി പ്രഹരമെന്നോണമാണ് മഴയും മഞ്ഞ് വീഴ്ചയും എത്തിയത്. ഇതോടെ നേരത്തെ ഉണ്ടായ വിള്ളലുകൾ വർധിക്കുകയും പുതുതായി വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. കൂടുതൽ പ്രദേശങ്ങൾ അപകട മേഖലകളായി മാറുകയാണ്.ധക് ഗ്രാമത്തിൽ മണ്ണിടിച്ചിലുമുണ്ടായി

 വിള്ളൽ വീണ 863 കെട്ടിടങ്ങളിൽ 181 കെട്ടിടങ്ങൾ അപകട മേഖലയിലായതിനാൽ പുനരധിവാസ  പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശം നൽകി. നഷ്ട പരിഹാര വിതരണം പരാതിക്കിടയില്ലാത്ത വിധത്തിൽ പൂർത്തിയാക്കുമെന്നും  സർക്കാർ അറിയിച്ചു. വിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമാകും അപകടാവസ്ഥയിലുള്ള കൂടുതൽ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിൽ തീരുമാനമെടുക്കുക. ഇതിനിടെ  പിത്തോരഗഢിൽ 3.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.