സഹപാഠിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി; പ്രചരിപ്പിച്ചു; കേസ്

സഹപാഠിയായ 17കാരിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ച് ആൺകുട്ടികൾക്കെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. കുറ്റാരോപിതരായ വിദ്യാർഥികളെല്ലാം ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളാണ്. പെൺകുട്ടിയും പീഡിപ്പിച്ച ആൺകുട്ടികളും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവമുണ്ടായത്. വീട്ടിൽ കുടുംബാംഗങ്ങൾ ഇല്ലാത്ത നേരത്തെത്തിയ കൂട്ടുകാർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഘത്തിലൊരാൾ ദൃശ്യങ്ങളും പകർത്തി. പത്ത് ദിവസം കഴിഞ്ഞ് ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയിൽ പെൺകുട്ടിയെ വീണ്ടും ഇവർ പീഡിപ്പിച്ചു. പിന്നീട് ഇത് വാട്സാപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. വീട്ടുകാരെ പെൺകുട്ടി വിവരമറിയിച്ചതിന് പിന്നാലെയാണ് പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ ഇവരെ ജുവൈനൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.