പഞ്ചാബിലെ സർവകലാശാലയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; വൻ പ്രതിഷേധം

ഇന്നലെ സർവകലാശാലയിൽ നടന്ന പ്രതിഷേധം

മലയാളി വിദ്യാർഥിയുടെ ആത്മഹത്യയെ തുടർന്ന് പഞ്ചാബിലെ ലൗലി പ്രഫഷനൽ സർവകലാശാലയിൽ വൻ പ്രതിഷേധം. സർവകലാശാലയിൽ ഡിസൈൻ കോഴ്സ് ചെയ്യുന്ന അഗ്നി എസ്.ദിലീപ് (21) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്കു മരിച്ചത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാത്രി മുതൽ മറ്റു വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. രണ്ടാഴ്ചയ്ക്കിടെ സർവകലാശാലയിൽ ജീവനൊടുക്കുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് അഗ്നി. 

അതേസമയം വിദ്യാർഥി ജീവനൊടുക്കിയത് വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് എന്നാണ് പൊലീസ് വാദം. ഇത് സാധൂകരിക്കുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്നും പൊലീസ് ട്വീറ്റ് ചെയ്തു. സർവകലാശാലയും ഇതേ കാരണമാണ് പറയുന്നത്. കൂടുതൽ അന്വേഷണത്തിന് അധികാരികൾക്ക് പൂർണപിന്തുണ നൽകുമെന്നും സർവകലാശാല പ്രസ്താവനയിൽ പറയുന്നു. അതേസമയം മുൻപ് നടന്ന ആത്മഹത്യ അധികൃതർ മറച്ചുവച്ചുവെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ പറയുന്നത്.