തമിഴ് മക്കളുടെ വിശപ്പടക്കാൻ കലൈഞ്ജര്‍ കാന്റീന്‍ വരുന്നു; അമ്മാ കാന്റീനു ബദൽ

തമിഴ്നാട്ടിലെ ഏറ്റവും ജനപ്രിയ പദ്ധതിയായ അമ്മാ കന്റീനു ബദലായി മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കന്റീന്‍ വരുന്നു. സംസ്ഥാനത്തൊട്ടാകെ 500 കന്റീനുകള്‍ തുറക്കുമെന്നു ഭക്ഷ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമ്മ കന്റീനുകളുടെ പേരുമാറ്റുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ഡി.എം.കെയുടെ കണ്ണിലെ കരടാണ് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വപ്ന പദ്ധതിയായ അമ്മ കന്റീനുകള്‍.ഒരു രൂപയ്ക്കു ഇഡ്‌ലിയും അഞ്ചുരൂപയ്ക്കു പൊങ്കലും കിട്ടുന്ന കന്റീനുകള്‍ക്കു നേരെ നീക്കമുണ്ടാകുമ്പോഴേല്ലാം ജനരോഷം ഉയരാറുണ്ട്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ചെന്നൈയിലെ കന്റീന്‍ ആക്രമിച്ചത് തിരിച്ചടിയായപ്പോള്‍ മന്ത്രിയടക്കമുള്ളരെത്തി മാപ്പു പറഞ്ഞാണ് തടിയൂരിയത്. കന്റീനുകളുടെ പേരു മാറ്റുെമന്നു വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കന്റീന്‍ തുടങ്ങുെമന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം. 

മാതൃകാ കമ്യൂണിറ്റി കിച്ചൻ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി ഡൽഹിയിൽ വിളിച്ച യോഗത്തിലാണു ഇക്കാര്യം അറിയിച്ചത്. കരുണാനിധിയുടേ പേരില്‍ 500 കാന്റീനുകളാണ് സ്ഥാപിക്കുകയെന്ന് ഭക്ഷ്യമന്ത്രി ആര്‍.ചക്രപാണി അറിയിച്ചു. അതേ സമയം, അമ്മാ കന്റീനുകള്‍ അതേ പടി തുടരും. നിലവില്‍  സംസ്ഥാനത്തൊട്ടാകെ 650 അമ്മ കന്റീനുകളുണ്ടെന്നാണു കണക്ക്. ഇവയുടെ പ്രവര്‍ത്തന ചെലവ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.