ദലിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്തു; കുടുംബത്തോടെ കൊന്നു: കേസ്

പതിനാറുകാരിയുൾപ്പടെ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട നിലയിൽ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ദലിത് കുടുംബമാണ് കൊല ചെയ്യപ്പെട്ടത്. അയൽവീട്ടുകാരായ ഉയർന്ന ജാതിക്കാർ പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ ശേഷം കുടുംബത്തോടെ കൊല്ലുകയായിരുന്നുവെന്നാണ് ഇവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

കണ്ടാലറിയാവുന്ന 11 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചിലരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. 50 വയസുള്ള പിതാവ്, 45 കാരിയായ മാതാവ് 16 വയസുകാരിയായ മകൾ, 10 വയസുകാരൻ മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം വേറിട്ടും മറ്റുള്ളവരുടേത് വീട്ടുമുറ്റത്തുമാണ് കിടന്നിരുന്നത്. കോടാലി പോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചാകാം കൊന്നതെന്നാണ് പ്രാഥമിക നിഗമനം.  2019 മുതൽ അയൽ വീട്ടുകാർ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രിയങ്കാ ഗാന്ധി സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.