കാവിയും രുദ്രാക്ഷവും വേണ്ട; പുതിയ യൂണിഫോം; സന്യാസിമാർ എതിർത്തത്തോടെ ഉടൻ നടപടി

രാമായൺ എക്സ്പ്രസിലെ ജീവനക്കാരുടെ വേഷമായ കാവി വസ്ത്രവും രുദ്രാക്ഷവും മാറ്റിയില്ലെങ്കിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സന്യാസിമാർ അറിച്ചതോടെ, യൂണിഫോം മാറ്റി വിവാദം അവസാനിപ്പിച്ച് റെയിൽവേ. പുതിയ യൂണിഫോം ധരിച്ച് നിൽക്കുന്ന ജീവനക്കാരുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നടപടിയെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെ പേരെത്തി. ഈ ആവശ്യം മണിക്കൂറുകൾ െകാണ്ട് അംഗീകരിച്ച കേന്ദ്രസർക്കാർ മാസങ്ങൾക്ക് ശേഷം, 750 കർഷകരുടെ ജീവനും െപാലിഞ്ഞപ്പോഴാണ് കാർഷിക നിയമം പിൻവലിച്ചതെന്ന് ഒരുവിഭാഗം വിമർശിക്കുന്നു.

ട്രെയിനിൽ ഭക്ഷണം വിളമ്പുന്നവർക്ക് കാവി വസ്ത്രം യൂണിഫോം ആക്കിയത് ഹിന്ദു മതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉജ്ജയിന്‍ അഖാഡ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി അവ്‌ദേശ്പുരി ആരോപിച്ചിരുന്നു. കാവി യൂണിഫോം പിൻവലിച്ചില്ലെങ്കിൽ‌ അടുത്ത മാസം 12ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ രാമായൺ എക്സ്പ്രസ് തടയുമെന്നായിരുന്നു റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നത്. ഉടൻ തന്നെ യൂണിഫോം മാറ്റുകയും ചെയ്തു.