ഭർത്താവിന് അമരത്വം ലഭിക്കാൻ കുഴിച്ചിട്ട് ഭാര്യ; അറസ്റ്റ്

ഭർത്താവ് അമരനാകാൻ ഭാര്യ ജീവനോടെ കുഴിച്ചിട്ടു. ചെന്നൈയിലെ പെരുമ്പാക്കത്താണ് സംഭവം. കലൈഞ്ജർ കരുണാനിധി നഗറിൽ താമസിക്കുന്ന നാഗരാജാണ് (59) മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ലക്ഷ്മിയെ (55) പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് അവകാശപ്പെട്ട് സ്വയം ക്ഷേത്രം നിർമിച്ച് പൂജ ചെയ്ത് വരികയായിരുന്നു നാഗരാജ്. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോൾ ജീവനോടെ അടക്കം ചെയ്യാൻ ത്യാഗരാജ് ആവശ്യപ്പെട്ടതായാണ് ഭാര്യ പൊലീസിനെ അറിയിച്ചത്. അങ്ങനെ ചെയ്താൽ തനിക്ക് അമരത്വം കൈവരിക്കാനാകുമെന്ന് ത്യാഗരാജ് വിശ്വസിച്ചിരുന്നു, ഈ വിവരം ആരോടും പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടെന്ന് ലക്ഷ്മി പറയുന്നു. 

ഇതുവിശ്വസിച്ച ലക്ഷ്മി ജലസംഭരണിക്കാണെന്ന പേരിൽ വീടിനുപിന്നിൽ തൊഴിലാളികളെവെച്ച് കുഴിയെടുത്തു. തുടർന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

ഐ.ടി. കമ്പനിയിൽ ജോലിചെയ്യുന്ന മകൾ  വീട്ടിലെത്തിയപ്പോൾ അച്ഛനെ കാണാതെ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. മകളാണ് വിവരം പൊലീസിനെ അറിയിച്ചത്. അമ്മയോട് അച്ഛനെവിടെ എന്ന് ചോദിച്ചപ്പോൾ കൃത്യമായ ഉത്തരം നൽകിയില്ല എന്നും മകൾ പൊലീസിനോട് പറഞ്ഞു.  പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ ജീവനോടെയാണോ അടക്കംചെയ്തതെന്ന് അറിയാനാകൂ, അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.