പഞ്ചാബ് തിരഞ്ഞെടുപ്പ്: മോദിയും അമരീന്ദറും തമ്മിൽ രഹസ്യ സൗഹൃദം; ആരോപിച്ച് എഎപി

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ മോദിയും മുഖ്യമന്ത്രി അമരീന്ദർ സിങ്ങും തമ്മിൽ രഹസ്യ സൗഹൃദമുണ്ടെന്ന ആരോപണവുമായി ആം ആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ സ്കൂൾ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തന വിലയിരുത്തൽ സൂചികയിൽ (പിജിഐ) പഞ്ചാബ് ഒന്നാമത് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആരോപണം.

സൂചികയിൽ കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് ‘എ പ്ലസ് പ്ലസ്’ ഗ്രേഡ് നേടിയത്. 70 മാനദണ്ഡങ്ങൾ പ്രകാരമാണു മികവ് നിർണയിച്ചത്. ഈ 5 സംസ്ഥാനങ്ങൾക്ക് 901–950 പോയിന്റുകൾക്കിടയിൽ ലഭിച്ചു. അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ഭരണം കോൺഗ്രസിനാണ്. ആം ആദ്മി പാർട്ടിയും (എഎപി) മോദിയുടെ ബിജെപിയുമാണു സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടികൾ.

‘ഡൽഹിയിലെ സർക്കാർ സ്കൂളുകൾ മികച്ചതല്ലെന്നു ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട്, പഞ്ചാബിലെ സർക്കാർ സ്കൂളുകൾ നല്ലതാണെന്ന് അവകാശപ്പെടുന്നു. മുൻ തിരഞ്ഞെടുപ്പിനു സമാനമായ സൗഹൃദത്തിനു ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനു മോദി നൽകിയ ആശിർവാദം ആണിത്. വിദ്യാഭ്യാസ മേഖലയിൽ പഞ്ചാബ് സർക്കാരിന്റെ പ്രകടനത്തെയും അപര്യാപ്തതയെയും കുറിച്ച് ആളുകൾ ചോദ്യങ്ങളുന്നയിക്കുന്ന സമയത്താണു റിപ്പോർട്ട് പുറത്തുവിട്ടതെന്നത് അദ്ഭുതകരമാണ്’– സിസോദിയ പറഞ്ഞു.

800ൽ അധികം സ്കൂളുകൾ അടച്ചുപൂട്ടുകയും നിരവധി സ്കൂളുകൾ മദ്യ ഫാക്ടറികൾ ആക്കുകയും ചെയ്ത പഞ്ചാബിനു രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്കൂളുകൾക്കുള്ള പുരസ്കാരം നൽകുന്നു. ഇതു പ്രഹസനമല്ലേ? വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ അമരീന്ദറിനു മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും അനുഗ്രഹമുണ്ടെന്നു വ്യക്തമാണ്. ഈ റിപ്പോർട്ട് അമരീന്ദറിനുള്ള സമ്മാനമായി കണക്കാക്കാം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പഠനവും പഞ്ചാബ് സർക്കാർ സ്കൂളുകളിൽ തമാശയായി മാറി- സിസോദിയ കുറ്റപ്പെടുത്തി.