രാജ്യത്തിന്റെ ഹിമ ഇനി അസം പൊലീസിലെ ഡിഎസ്പി; ആ സ്വപ്നം സഫലം

അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ലോകചാംപ്യനായ ഹിമ ദാസ് ഇനി അസം പൊലീസിൽ ഡിഎസ്പി. ഹിമയുടെ ഏറെ നാളത്തെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. മുഖ്യമന്ത്രി സർബാനന്ദ സോനോവലിന്റെ സാന്നിധ്യത്തിലാണ് ഹിമ പൊലീസിലെ ഉയർന്ന സ്ഥാനം ഏറ്റെടുത്തത്. സോനോവൽ നിയമന ഉത്തരവ് കൈമാറി. ചെറുപ്പം മുതലേ ഉള്ള സ്വപ്നമാണ് ഒരു പൊലീസുകാരി ആവുക എന്നതെന്ന് 21 വയസുകാരി ഹിമ പറഞ്ഞു. ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ഹിമ ട്വീറ്റ് ചെയ്തു. 

ഹിമയുടെ ജീവിതം

അസമിലെ നഗാവോൺ ജില്ലയിലെ കന്തുലിമാരി ഗ്രാമത്തിലെ ദരിദ്ര കർഷ കുടുംബത്തിലായിരുന്നു ഹിമാ ദാസിന്റെ ജനനം. 4 മക്കളിൽ മൂത്തവൾ. നാലടിവെച്ചാൽ തീരുന്ന രണ്ടു മുറിവീട്ടിലായിരുന്നു ജീവിതം. കൃഷിപ്പണിക്ക് അച്ഛനെ സഹായിക്കാൻ പാടത്തേക്കു പോയിരുന്ന പെൺകുട്ടി, തൊട്ടടുത്തു കളിക്കുന്ന ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണു തുടങ്ങിയത്. പാടത്തെ കളിയിൽ അതിവേഗം പായുന്ന പെൺകുട്ടിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അത്‍ലറ്റിക്സിലേക്കു തിരിച്ചുവിട്ടതു പ്രാദേശിക പരിശീലകൻ നിപ്പോൺ ദാസാണ്.

നാട്ടിൽ നിന്ന് 150 കിലോമീറ്റർ അകലെ ഗുവാഹത്തിയിൽ പരിശീലനമാരംഭിച്ചതോടെ ഹിമ നേട്ടങ്ങളിലേക്കുള്ള കുതിപ്പു തുടങ്ങി. സ്പൈക്കില്ലാതെ നഗ്നപാദയായി ദൂരങ്ങൾ കീഴടക്കിയിരുന്ന ഹിമ ദാസ് ഇന്ത്യൻ ക്യാംപിലെത്തിയപ്പോഴാണ് ആദ്യമായി സ്പൈക്ക് അണിഞ്ഞത്. ആ ഹിമയുടെ പേരിൽ തന്നെ പിന്നീട് അഡിഡാസ് സ്പൈക്ക് നിർമിച്ചുവെന്നതു ചരിത്രം.

MORE IN INDIA