‘രാജ്യം ഭരിക്കുന്നത് ഭരണഘടന അറിയാത്തവര്‍’; ബിജെപിക്കെതിരെ വീണ്ടും അമരീന്ദര്‍

ബിജെപി നേതാക്കൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്. താനും ഗവർണറും തമ്മിലുള്ള ബന്ധം വഷളാവാനുള്ള മുഖ്യ കാരണം ബിജെപി പ്രവർത്തകരാണെന്ന് അമരിന്ദർ സിംങ് പറഞ്ഞു. ബിജെപിയുടെ അധികാരമോഹം മൂലമാണ് ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും താനും തമ്മിലുള്ള ബന്ധം പ്രശ്നത്തിൽ കലാശിച്ചത്. ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ഒന്നുമറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 

പഞ്ചാബിന്റെ മുഖ്യമന്ത്രി മാത്രമല്ല ആഭ്യന്തര മന്ത്രി കൂടിയാണ് താനെന്നും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല ഭംഗിയായി നിർവഹിക്കേണ്ട അധികാരം തന്റെ പക്കലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി അത് മനസിലാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറുടെ ഓഫീസ് ദുരുപയോഗം ചെയ്ത് അധികാരം പിടിക്കുന്നതിലാണ് ബിജെപിയുടെ ശ്രദ്ധയെന്ന് അമരിന്ദർ പറഞ്ഞു. ബംഗാളിനും മഹാരാഷ്ട്രയ്ക്കും ശേഷം ഇനി ബിജെപി ലക്ഷ്യം വയ്ക്കുന്നത് പഞ്ചാബാണെന്നും അമരിന്ദർ പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായി ജിയോ ടവർ നശിപ്പിച്ചതിന് പിന്നാലെയാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നം വഷളായത്. ഇതിനെ സംബന്ധിച്ച് ഉന്നതാധികാരികൾ മറുപടി പറയാനും ഗവർണർ ഓഫീസിൽ നിന്ന് സമൻസ് നൽകിയിരുന്നു. ഇതായിരുന്നു അമരിന്ദർ സിംങിനെ പ്രകോപിപ്പിച്ചത്. ഇതിനെ തുടർന്ന് ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമാവുകയായിരുന്നു.