ഐഎഎസ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് മനസ് മടുത്ത ഡോക്ടർ ഒടുവിൽ ഓട്ടോറിക്ഷാ ഡ്രൈവറായി. കർണാടകയിലെ ബെള്ളാരി ശിശുക്ഷേമ ഓഫിസറായിരുന്ന ഡോ.എം.എച്ച്.രവീന്ദ്രനാഥിനാണ് ഈ ഗതി. 24 വര്‍ഷമായി സേവനം നടത്തിയ സര്‍ക്കാര്‍ ഡോക്ടർക്ക് 15 മാസമായി ശമ്പളം പോലും നൽകാതെ തളർത്തി. ഒടുവിൽ ജീവിക്കാനായി ഇദ്ദേഹം ഓട്ടോ ഡ്രൈവറായി.
2009-10ല്‍ മികച്ച മെഡിക്കല്‍ ഓഫിസറായിരുന്നു രവീന്ദ്രനാഥ്. ഇദ്ദേഹത്തിന്റെ ദുരിതം തുടങ്ങിയത് 2018ല്‍. ബെള്ളാരി ജില്ലാ പഞ്ചായത്ത് സിഇഒ ആയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ സഹപാഠിയെ ദേശീയ ആരോഗ്യ മിഷനു കീഴില്‍ സ്പെഷലിസ്റ്റ് ഡോക്ടറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യാത്തതാണ് ഈ ഗതി വരാൻ കാരണം. ആരോഗ്യ വകുപ്പിന്റെ യോഗങ്ങളില്‍ തുടര്‍ച്ചയായി കുറ്റപ്പെടുത്തുകയും പല തവണയായി കാരണം കാണിക്കല്‍ നോട്ടിസ് ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് സസ്പെന്‍ഷനിലായി. 2019 ജൂണ്‍ മുതല്‍ ശമ്പളം ലഭിക്കാത്തതാണ് ഓട്ടോ ഓടിക്കാനുള്ള ചിന്തയ്ക്കു പിന്നില്‍. 5 ദിവസമായി ദാവനഗെരെയില്‍ സവാരി പോകുന്ന രവീന്ദ്രനാഥിന്റെ ഓട്ടോയുടെ മുന്നില്‍ ഐഎഎസ് ഓഫിസര്‍മാരുടെ ദുര്‍ഭരണമാണ് തനിക്ക് ഈ ഗതി വരുത്തിയതെന്ന് എഴുതിയിട്ടുണ്ട്.