മതേതരത്വത്തിന്റെ പരാജയദിനം; ഹിന്ദുത്വത്തിന്റെ വിജയദിനം: ഒവൈസി

അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണത്തിന് ശിലാസ്ഥാപന കർമ്മങ്ങളുടെ വാര്‍ത്തകളാണ് ഇന്ന് ചാനലുകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞത്. ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച പ്രധാനമന്ത്രിയുടെ നടപടിയെ എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമെന്ന ് എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഒവൈസി ആവര്‍ത്തിച്ചു.  ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പരാജയദിനമാണെന്നും ഹിന്ദുത്വത്തിന്റെ വിജയദിനം കൂടിയാണെന്നും ഒവൈസി ചൂണ്ടിക്കാട്ടി. 

അതേസമയം, ബാബ്‍രി മസ്‍ജിദ് എക്കാലവും നിലനിൽക്കുമെന്ന് മുസ്ലിം വ്യക്തി നിയമബോ‍ർഡ് അയോധ്യയിലെ ഭൂമിപൂജയോട് പ്രതികരിച്ചു. ഒരിക്കല്‍ ഒരു സ്ഥലത്തു പള്ളി പണിതിട്ടുണ്ടെങ്കില്‍ അത് എല്ലാക്കാലവും അവിടെയുണ്ടാകുമെന്നാണ് ഇസ്ലാമിക വിശ്വാസം. അതുപ്രകാരം ബാബ്‍രി മസ്‍ജിദ് ഒരിക്കലും ഇല്ലാതാകുന്നില്ല. 

ഐതിഹാസികനിമിഷമെന്ന് പ്രധാനമന്ത്രി 

രാമക്ഷേത്രശിലാസ്ഥാപനം ഐതിഹാസികനിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമായെന്ന് രാമക്ഷേത്രത്തിന് ശിലയിട്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മനസ് പ്രകാശഭരിതമായി. ലോകമെങ്ങുമുള്ള ഭാരതീയര്‍ക്ക് ആശംസ. ജയഘോഷം ലോകമെങ്ങും അലയടിക്കുന്നു. 

സ്വാതന്ത്ര്യസമരത്തിന് തുല്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തിനായി നടന്ന പോരാട്ടം സ്വാതന്ത്ര്യസമരത്തിന് സമാനമാണ്.  പല തലമുറകള്‍ പല നൂറ്റാണ്ടുകള്‍ പോരാടിയാണ് ലക്ഷ്യത്തിലെത്തിയത്. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യന്‍ സംസ്കാരത്തിന്റെ ആധുനികപ്രതീകമാകും– അദ്ദേഹം പറഞ്ഞു.