നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്; അതിര്‍ത്തികള്‍ അടച്ചു; കേരളത്തിലേക്ക് യാത്രയാകാം

കോവിഡിന്റെ തീവ്രവ്യാപനം നടക്കുന്ന തമിഴ്നാട്ടില്‍  നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കടുപ്പിച്ചു. ഒരാഴ്ചത്തേക്കു ജില്ലകള്‍ക്കിടയിലുള്ള വാഹന ഗതാഗതം പൂര്‍ണമായിട്ടും നിരോധിച്ചു. ജില്ലാ അതിര്‍ത്തികള്‍ അര്‍ദ്ധരാത്രി മുതല്‍ അടച്ചു. എന്നാൽ, ‌കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യാൻ ബുദ്ധിമുട്ടില്ല. എ‌ന്നാൽ, പാസ് നൽകുന്ന നടപടി കൂടുതൽ കർശനമാക്കി..അതിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ചു ജന്‍മദിനം ആഘോഷിച്ച ഡി.എം.കെ നേതാവിന് ചെന്നൈയില്‍ കോവിഡ് സ്ഥിരീകരിച്ചു.

രാത്രിയോടെ ജില്ലാ അതിര്‍ത്തികള്‍  ബാരിക്കേഡും മുളകളും വച്ചു അടച്ചു തുടങ്ങി. ജില്ലകള്‍ക്കിടയില്‍ യാത്ര നടത്തണമെങ്കില്‍ പാസ് വേണം. മരണം പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ മാത്രം പാസ് അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ അന്തര്‍ജില്ലാ യാത്രകള്‍ കടുപ്പമേറിയതാവും.. ചെന്നൈയിലും, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്, മധുര, തേനി ജില്ലകളില്‍ പ്രഖ്യാപിച്ച  കർശന ലോക്ഡൗൺ അതേ പടി തുടരും   എന്നാല്‍ കേരളമടക്കമുള്ള അന്തര്‍സംസ്ഥാന ത്രയ്ക്കു നിയന്ത്രണങ്ങള്‍ ബാധകമല്ല. പാസെടുത്ത് യാത്ര ചെയ്യാം.പക്ഷേ പാസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കി

ചെന്നൈയ്ക്കു സമീപം ഗിമഡിപൂണ്ടിയില്‍ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ അംഗം  ഗുണശേഖറിന്റെ  ജന്‍മദിനാഘോഷം നടന്നതിന്റെ ദൃശ്യങ്ങളാണിത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും  രോഗഭീതിയും  മാറി നിന്ന പാര്‍ട്ടിയില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം  250ല്‍  അധികം പേരാണ് പങ്കെടുത്തത്.. തൊട്ടുപിറകെ നേതാവിനും മറ്റു രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതോടെ പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍  ആളുകളും  നിരീക്ഷണത്തിലായി. ഗുണശേഖറിനെതിരെ പൊലീസ് കേസെടുത്തു.