തമിഴ്നാട് തീരങ്ങളിൽ കനത്ത മഴയും കാറ്റും; അൻപതിലധികം ബോട്ടുകള്‍ തകര്‍ന്നു

ഉംപുന്‍ ചുഴലികാറ്റിനെ തുടര്‍ന്നു തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ,  തീരദേശ മേഖലകളില്‍ കനത്ത മഴയും കാറ്റും. രാമേശ്വരത്ത് ഹാര്‍ബറിനോട് ചേര്‍ന്ന് നങ്കൂരമിട്ടിരുന്ന അന്‍പതിലധികം മീന്‍പിടുത്ത ബോട്ടുകള്‍ ശക്തമായ തിരയടിയില്‍ തകര്‍ന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുതെന്നു മല്‍സ്യതൊഴിലാളികള്‍ക്കു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി.

വ്യാഴാഴ്ച വരെ  തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖലകളിലും തീരദേശത്തും ഇടിയും മിന്നലോടും കൂടിയ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും. മറ്റു മേഖലകളില്‍  വരണ്ട കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു  ചെന്നൈയിലെ പ്രാദേശിക  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയോടെ കോയമ്പത്തൂര്‍  കൃഷ്ണഗിരി,ധര്‍മ്മപുരി എന്നീ ജില്ലകളില്‍ കാറ്റോടു കൂടിയ ശക്തമായ ഒറ്റപെട്ട മഴയുണ്ടായി. കോയമ്പത്തൂര്‍  നഗരത്തില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതിയും ഗതാഗതവും തടസപെട്ടു. രാമേശ്വരം ഹാര്‍ബറില്‍ നെങ്കൂരമിട്ടിരുന്ന മല്‍സ്യബന്ധന ബോട്ടകുളാണ് ശക്തമായ തിരയടിയില്‍ തകര്‍ന്നത്. അന്‍പതിലധികം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ പറ്റി.കടലില്‍ പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ശക്തായ മഴയും കാറ്റുമുണ്ടാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് സേലം, ധര്‍മ്മപുരി ,കൃഷ്ണഗിരി ജില്ലകളില്‍ ജില്ലാഭരണകൂടങ്ങള്‍ ജാഗ്രതനിര്‍ദേശം പുറപ്പെടീപ്പിച്ചു. കന്യുകുമാരി,തിരുനല്‍വേലി, തെങ്കാശി,നാമക്കല്‍, തിരുച്ചിറപ്പള്ളി,പെരമ്പല്ലൂര്‍  ,തഞ്ചാവൂര്‍  ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേ സമയം ചെന്നൈയും ചെന്നൈയോടു ചേര്‍ന്നു നില്‍ക്കുന്ന ഉത്തര തമിഴ്നാടിന്റെ ഭാഗങ്ങളില്‍ ഉഷ്ണകാറ്റിനും സാധ്യതയുണ്ട്.ചെന്നൈയിലെ ചൂട്  40–42 ഡിഗ്രി വരെ  ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം