കേജ്‍രിവാൾ സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ മാറ്റങ്ങൾക്ക് സാധ്യത

അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആം ആദ്മി സർക്കാർ ഞായറാഴ്ച അധികാരമേല്‍ക്കും. ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. അരവിന്ദ് കെജ്‌രിവാളിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും.  പുതുമുഖങ്ങളായ അതിഷി, രാഘവ് ഛദ്ദ എന്നിവർ മന്ത്രിസഭയിൽ  എത്തിയേക്കും 

ഡൽഹിയിൽ വീണ്ടും ആം ആദ്മി യുഗത്തിന് കളമൊരുങ്ങി.16 ന് രാംലീല മൈതാനത്ത് ജനങ്ങളെ സാക്ഷി നിർത്തി അരവിന്ദ് കെജ്‌രിവാൾ മൂന്നാം തവണയും ഡൽഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അഭിമാന ജയത്തിനു പിന്നാലെ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനെ രാവിലെ കെജ്‌രിവാൾ സന്ദർശിച്ചു. തുടർന്ന്  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ  പതിനൊന്നരക്ക് എം.എൽ.എ മാരുടെ യോഗം ചേർന്നു 

നിലവിലെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. മനീഷ് സിസോദിയയും, ഗോപാൽ റായിയും മന്ത്രിമാരായി തുടരും. മറ്റുള്ളവരിൽ  ആരൊക്കെ തുടരുമെന്നതിൽ രാഷ്ട്രീയകാര്യ സമിതി  തീരുമാനമെടുക്കും. പുതുമുഖങ്ങളായ അതിഷി മർലേന, രാഘവ് ഛദ്ദ എന്നിവർ മന്ത്രിസഭയിൽ എത്താനാണ് സാധ്യത. ബിജെപിയുടെ ഷഹീൻ ബാഗ് സമരം ഉൾപ്പെടെയുള്ള ധ്രുവീകരണ രാഷ്ട്രീയത്തെ അതിജീവിച്ച് വൻ ഭൂരിപക്ഷത്തിൽ  വിജയിച്ച അമാനത്തുള്ള ഖാൻ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയിൽ മന്ത്രിസഭയിൽ  ഇടം പിടിച്ചേക്കും. പകരം ഇമ്രാൻ ഹുസൈന് മന്ത്രിസ്ഥാനം നഷ്ടപെടാനാണ് സാധ്യത.