ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രിൻസിപ്പാളിന്റെ ഭർത്താവ് അറസ്റ്റിൽ

സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രിൻസിപ്പാളിന്റെ ഭർത്താവ് അറസ്റ്റിൽ. ഒഡിഷയിലെ കോരാപൂറിലാണ് സംഭവം. പട്ടികജാതി– പട്ടിക വർഗ്ഗ വിദ്യാർഥികൾക്കായുള്ള സ്കൂളാണിത്. സ്കൂളിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് പ്രതി താമസിച്ചിരുന്നത്. 60 കാരനായ പ്രതിക്കെതിരെ പോക്സോയും എസ്​സി–എസ്ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് നിയമവും ചുമത്തി.

പെൺകുട്ടിയെ നിരവധി തവണ ക്വാർട്ടേഴ്സിലെത്തിച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. സ്കൂൾ പ്രിൻസിപ്പാളായ ഭാര്യ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസന്വേഷണത്തിൽ കണ്ടെത്തിയത്. ഗർഭിണിയായ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പെൺകുട്ടിയുടെ ആരോഗ്യം ഉറപ്പ് വരുത്തുമെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസർ പറഞ്ഞു.

സ്കൂളിലെ മറ്റ് പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയതോടെ ആരോഗ്യ വകുപ്പ് സ്കൂളിൽ പരിശോധന നടത്തി. വൈദ്യ പരിശോധനയിൽ പത്താംക്ലാസ് വിദ്യാർഥികളിലൊരാൾ ഏഴുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. ഇതേ തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്ററിനും പ്രിൻസിപ്പാളിനുമെതിരെ ശിശുക്ഷേമ സമിതി പൊലീസിൽ പരാതി നൽകി. ലക്ഷ്മിപൂർ പൊലീസ് സ്റ്റേഷനിൽ ശിശുക്ഷേമ സമിതി പരാതി നൽകി. എന്നാൽ ഈ പെൺകുട്ടി ഇതേ സ്കൂളിലെ തന്നെ സ്റ്റാഫിന്റെ മകളാണെന്നും ഹോസ്റ്റലിൽ അല്ല താമസിക്കുന്നതെന്നുമാണ് ഹെഡ്മാസ്റ്റർ സംഭവത്തിൽ മൊഴി നൽകിയിരിക്കുന്നത്.