വിക്രം ലാൻഡറിനെ ഉണർത്താൻ 65 കോടിയുടെ ആന്റിന; പ്രതീക്ഷ വിടാതെ ഇന്ത്യ

ചന്ദ്രയാൻ 2–ൽ പ്രതീക്ഷകൾ ഇപ്പോഴും കൈവിടാതെ മുന്നേറുകയാണ് ഇസ്രോ ഗവേഷകർ. കഴിഞ്ഞ ഒരാഴ്ചയായി വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 7 അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെയാണ് ലാൻഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. എന്നാൽ അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാർക്കിന് വിക്രം ലാൻഡറെ ഉണർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

32 മീറ്റർ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ ആറ്റോമിക് റിസേർച്ച് സെന്ററും (ബാർക്ക്) ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കിന്റെ ഭാഗമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസിൽ) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാൻഡറുമായി സിഗ്നൽ സ്ഥാപിക്കാൻ ഒരു പങ്കുവഹിക്കുമെന്നാണ് അറിയുന്നത്. കാലിഫോർണിയയിലെ ഗോൾഡ്‌സ്റ്റോൺ, സ്‌പെയിനിലെ മാഡ്രിഡ്, ഓസ്‌ട്രേലിയയിലെ കാൻ‌ബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്കുകൾക്കൊപ്പം ഇന്ത്യയിലെ ഭീമൻ ആന്റിനയും പ്രവർത്തിക്കും.

ബാർക്കിന്റെ വക്താവ് പറയുന്നതനുസരിച്ച് 32 മീറ്റർ ആന്റിനയ്ക്ക് ഒരു ടെന്നീസ് കോർട്ടിന്റെ അഞ്ചിരട്ടി വലുപ്പമുണ്ട്. 65 കോടി രൂപ ചെലവിട്ടാണ് ആന്റിന നിർമിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -1, മാർസ് ഓർബിറ്റർ മിഷൻ എന്നിവയ്ക്കും ഇതേ ആന്റിന ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.