കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ നടന്ന പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാകയെ അവഹേളിച്ച് ഒരു കൂട്ടമാളുകള്‍. "കശ്‌മീരിനെ സ്വതന്ത്രമാക്കുക'', "മോദി, മേക്ക് ടീ, നോട്ട് വാർ" തുടങ്ങിയ വാചകങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. പാക്കിസ്താന്‍കാരായ പ്രതിഷേധക്കാരാണ് ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ തടിച്ചുകൂടിയത്. ചില ഖലിസ്ഥാൻ വാദികളും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.
ഇതിനിടെ ഇന്ത്യക്കാര്‍ നില്‍ക്കുന്ന ഭാഗത്തേക്കു വന്ന പ്രതിഷേധക്കാരിലൊരാള്‍ ഇവരുടെ കയ്യിലുണ്ടായിരുന്ന ത്രിവര്‍ണപതാക തട്ടിപ്പറിച്ച് പ്രതിഷേധക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ലണ്ടൻ പോലീസും എംബസി സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെ പ്രതിഷേധക്കാര്‍ ത്രിവർണ്ണ പതാക വലിച്ചു കീറി തറയിലിട്ട് ചവിട്ടി. ഉശിരുണ്ടെങ്കിൽ തിരിച്ചു പിടിക്ക് എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎക്കു വേണ്ടി സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ പത്രപ്രവർത്തക പൂനം ജോഷി സംഭവസ്ഥലത്തുണ്ടായിരുന്നു. ഉടൻ അവർ ഓടിച്ചെന്നു ആ ഖാലിസ്ഥാനി പ്രതിഷേധക്കാരിൽ നിന്നും ത്രിവർണ പതാകയുടെ രണ്ടു കഷ്ണങ്ങളും പിടിച്ചുവാങ്ങി. സാഹസികമായിരുന്നു പൂനത്തിന്റെ തിരിച്ചടി. ദൃശ്യങ്ങൾ എഎൻഐ പുറത്തുവിടുകയും ചെയ്തു.
ഇത്ര വികൃതമായ രീതിയിൽ മറ്റൊരു രാജ്യത്തിൻറെ ദേശീയപതാകയെ അപമാനിക്കുന്ന രീതിയിലുള്ള അക്രമം ആദ്യമായാണ് കാണുന്നതെന്നും, സ്വന്തം രാജ്യത്തിൻറെ ദേശീയ പതാക നിലത്തിട്ടു ചവിട്ടിയരക്കുന്നത് കണ്ട് സഹിച്ചു നിൽക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ഓടിച്ചെന്നു പിടിച്ചുവാങ്ങിയത് എന്നും സംഭവത്തെക്കുറിച്ച് പൂനം ജോഷി പ്രതികരിച്ചു.