പ്രവാസികളുടെ മനം കവർന്ന ഡിജിറ്റൽ നയതന്ത്രം; സൗമ്യസാന്നിധ്യം

ഒന്നാം മോദി സർക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളെന്നു മിക്ക മാധ്യമ സർവേകളും കണ്ടെത്തിയത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയായിരുന്നു. ഡിജിറ്റൽ നയതന്ത്രം എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇന്ത്യയ്ക്കും ലോകത്തിനും അവർ കാണിച്ചുകൊടുത്തു. 

ട്വിറ്ററിൽ സജീവമായിരുന്ന അവർ വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും തുടർനടപടിയെടുക്കാനും ശ്രദ്ധിച്ചു. ആ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങൾ കയ്യടിയോടെ സ്വീകരിച്ചു. അവഗണന മാത്രം കണ്ടുശീലിച്ച പ്രവാസികൾക്ക് വിരൽത്തുമ്പിൽ സാന്ത്വനവർഷവുമായി എത്തുന്ന വിദേശകാര്യ മന്ത്രി ആദ്യം അത്ഭുതമായിരുന്നു. 

ട്വിറ്ററിൽ ഒരഭ്യർഥന മതി സഹായം പടിവാതിൽക്കലെത്തും എന്നതായിരുന്നു സുഷമയുടെ രീതി. ഇന്ത്യക്കാർക്ക് മാത്രമല്ല, ഇന്ത്യയിൽ ചികിത്സ തേടി പാക്കിസ്ഥാനിൽനിന്നെത്തിയ പിഞ്ചുകുഞ്ഞ് അടക്കമുളളവർക്കു വരെ സുഷമ ആശ്രയമായി. ട്വിറ്ററിൽ സുഷമയ്ക്കുള്ളത് ഒന്നേകാൽ കോടിയിലേറെ  ഫോളോവേഴ്സാണ്. 

കഴിഞ്ഞ വർഷം മലേഷ്യയിൽ മനോദൗർബല്യം ബാധിച്ച സുഹൃത്തിനെ രക്ഷിക്കാൻ മുറി ഇംഗ്ലീഷിൽ ഒരാൾ ട്വീറ്റ് ചെയ്തു. പലരും പരിഹസിച്ചെങ്കിലും സുഷമ അവിടെയും മനം കവർന്നു. ‘വിദേശ മന്ത്രാലയത്തിൽ എത്തിയശേഷം ഏതു തരം ഇംഗ്ലിഷ് ഉച്ചാരണവും വ്യാകരണവും എനിക്കു വഴങ്ങും’ എന്നായിരുന്നു പ്രതികരണം. യുവാവിനെ നാട്ടിലെത്തിക്കുകയും ചെയ്തു.

ഹൃദയ ശസ്ത്രക്രിയയ്ക്കു വീസ കിട്ടാതെ വിഷമിച്ച പാക്ക് ബാലികയ്ക്ക് നൊടിയിടയിൽ വീസ നൽകിയാണു സുഷമ അയൽരാജ്യത്തു താരമായത്. ഇറാഖിലെ ബസ്രയിൽ കുടുങ്ങിയ 168 ഇന്ത്യക്കാർക്ക് രക്ഷയായതു കൂട്ടത്തിൽ ഒരാൾ സുഷമയ്ക്ക് അയച്ച വിഡിയോ സന്ദേശമാണ്.

യെമനിൽ ഇന്ത്യക്കാരനെ വിവാഹം ചെയ്ത തദ്ദേശീയ യുവതി 8 മാസം പ്രായമുള്ള മകന്റെ ചിത്രം അയച്ച് രക്ഷാഭ്യർഥന നടത്തിയപ്പോൾ മണിക്കൂറുകൾക്കകം സഹായമെത്തിച്ചു സുഷമ ചരിത്രമെഴുതി. ‘സൂപ്പർ മോം’ എന്നാണ് വാഷിങ്ടൻ പോസ്റ്റ് സുഷമയെ വിശേഷിപ്പിച്ചത്. ഒട്ടേറെ മലയാളികളും സ്പോൺസറുടെ പീഡനങ്ങളിൽ നിന്നും വീസ തട്ടിപ്പുകളിൽ നിന്നും സുഷമയിലൂടെ രക്ഷ നേടി. 

രാജ്യം ഒപ്പമുണ്ട് എന്ന സന്ദേശമായിരുന്നു പ്രവാസികൾക്ക് സുഷമയുടെ സൗമ്യ സാന്നിധ്യം. ഇത്തവണ അവർ മാറി നിന്നപ്പോൾ ഏറ്റവുമധികം വേദനിച്ചതും നിരാശരായതും അവരായിരുന്നു. അതിന് രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല.‌