രണ്ടാം എൻ‍ഡിഎ സർക്കാരിന് തയ്യാറെടുത്ത് അമിത് ഷായും മോദിയും; പ്രമേയത്തിൽ ഒപ്പിട്ടു

എന്‍ഡിഎ രണ്ടാം സർക്കാരിന്റെ രൂപരേഖയായി കണക്കാക്കേണ്ട പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകള്‍. എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിലാണ് അന്തിമവിധി വരുംമുൻപ് ഇത്തരമൊരു നീക്കത്തിന് മുന്നണിയെ പ്രേരിപ്പിച്ചത്. 

ദേശീയ സുരക്ഷ, ദേശീയത, വികസനം എന്നീ ആശയങ്ങളിലൂന്നിയാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. എൻഡിഎയുടെ എല്ലാ പ്രധാന ഘടകകക്ഷികളും ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ഭാവിപ്രവർത്തനങ്ങളെക്കുറിച്ചും പ്രമേയത്തിൽ പറയുന്നുണ്ട്. 

''കഴിഞ്ഞ അഞ്ച് വർഷം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ വേണ്ട നടപടികളെടുത്തു. വരുന്ന അഞ്ച് വർഷം വികസനത്തിന് വേഗത വർധിപ്പിക്കും, ജനങ്ങളുടെ മറ്റാവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. 2022ഓടെ കർഷകരുടെ വരുമാനം രണ്ടിരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു. ''- കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 

ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ എൻഡിഎ സർക്കാർ ഉറച്ച നിലപാടുകളെടുത്തു. നയതന്ത്രകാര്യങ്ങളിലും സുരക്ഷയിലും ഇന്ത്യ ദുർബലരാണെന്ന ധാരണ ഇല്ലാതായെന്നും രാജ്നാഥ്സിങ് പറഞ്ഞു. 

കേവലഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാരുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. പതിന്നാലിൽ പന്ത്രണ്ട് ഫലങ്ങളും എൻഡിഎ 282 മുതല്‍ 365 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്. 2022ഓടെ കർഷകരുടെ വരുമാനം രണ്ടിരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു.