ദുഃസ്വപ്നം തീർന്നു, കുഞ്ഞു കൺതുറന്നു; മരണക്കുഴിയിൽ നിന്ന് ഒന്നര വയസ്സുകാരൻ ജീവിതത്തിലേക്ക്

ചണ്ഡിഗഡ് : 2 ദിവസത്തെ പരിശ്രമം വിജയം; 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ നിന്ന് ഒന്നര വയസ്സുകാരൻ നദീം ജീവിതത്തിലേക്ക് തിരിച്ചെത്തി. ഹരിയാനയിലെ ഹിസാറിൽ ബുധനാഴ്ച വൈകിട്ടാണു നദീം കളിക്കുന്നതിനിടെ, തുറന്നു കിടന്നിരുന്ന കുഴൽക്കിണറിലേക്കു വീണത്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സൈന്യത്തിലെ വിദഗ്ധരും ചേർന്ന ദൗത്യത്തിനൊടുവിൽ ഒരു പോറൽ പോലുമേൽക്കാതെ അവൻ പുറത്തെത്തി

കുഴൽക്കിണറിൽ നിന്ന് 20 അടി മാറി മറ്റൊരു കിണർ ആദ്യം കുഴിച്ചു. ഇതിൽ നിന്ന് നദീം വീണു കിടക്കുന്ന ഭാഗത്തേക്ക് തുരങ്കവും. ഇരുട്ടിലും ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറ വഴി കുട്ടിയുടെ ചലനങ്ങൾ നിരീക്ഷിച്ചു.

കഴിക്കാനായി ബിസ്ക്കറ്റും, ജ്യൂസും നൽകി. ശ്വാസംമുട്ടാതിരിക്കാൻ ഓക്സിജൻ ട്യൂബും കിണറ്റിലേക്ക് ഇറക്കി. കുട്ടിയുടെ അടുത്തെത്താറായപ്പോൾ യന്ത്രങ്ങൾ ഒഴിവാക്കി കൈകൊണ്ടാണ് തുരങ്കത്തിലെ മണ്ണു നീക്കിയത്.

MORE IN INDIA