അശ്ലീലം പറഞ്ഞു; പിടികൂടി വനിതകൾ; ഭാര്യയുടെ മുന്നിലെത്തിച്ച് മാപ്പ്

പിന്നാലെ നടന്ന് ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്ത യുവാവിനെ ഒടുവിൽ സ്ത്രീകൾ തന്നെ കൈകാര്യം ചെയ്തു. സംഘം ചേർന്ന് മർദിക്കുകയും വസ്ത്രം വലിച്ചുകീറി തെരുവിലൂടെ നടത്തിയുമാണ് യുവതികൾ പ്രതികരിച്ചത്. മഹാരാഷ്ട്രയിലെ ഡോംബിവില്ലി ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിൽ കച്ചവടം നടത്തുന്ന വ്യക്തിയാണ് യുവാവ്. വിവാഹിതനായിരുന്നിട്ടും മറ്റൊരു യുവതിയെ ഇയാൾ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ്  യുവതി ഗ്രാമത്തിലെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന സംഘടനയിൽ പരാതി നൽകിയത്. ഇതോടെ സ്ത്രീകൾ സംഘടിച്ച് ഇയാളുടെ കടയിലെത്തി. കാര്യങ്ങൾ വിശദമായി ചോദിക്കുകയായിരുന്നു. എന്നാൽ ഇവരോട് കയർത്താണ് യുവാവ് സംസാരിച്ചത്. തുടർന്നാണ് ഇയാളെ കൈകാര്യം ചെയ്യാൻ സ്ത്രീകൾ തീരുമാനിച്ചത്.

മർദ്ദിച്ച് നിരത്തിലൂടെ നടത്തി അയാളുടെ വീടുവരെ കൊണ്ടുപോവുകയും. വീട്ടിലെത്തിച്ച അയാളെക്കൊണ്ട് ഭാര്യയുടെ മുന്നിൽ വച്ച് ഇരയായ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ അരങ്ങേറിയപ്പോഴൊന്നും ആരും പൊലീസിനെ വിളിക്കാൻ തയാറാവുകയോ, സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ശ്രമിക്കുകയോ ചെയ്തില്ല.