പണിമുടക്ക് പ്രധാന നഗരങ്ങളെ ബാധിച്ചില്ല; ബംഗാളിലും ഒഡീഷയിലും അക്രമം

ദേശീയ പണിമുടക്ക് രണ്ടാം ദിനവും  രാജ്യത്തെ പ്രധാന നഗരങ്ങളെ ബാധിച്ചില്ല. സംയുക്ത സമരസമിതി പാർലമെന്റിലേക്ക് മാർച്ച് നടത്തി. ബംഗാളിലും ഛത്തീസ്ഗഡിലും ഒഡീഷയിലും പണിമുടക്കിൽ വ്യാപക അക്രമമുണ്ടായി.

രാവിലെ പതിന്നൊന്നരയോടെ മണ്ഡി ഹൗസിൽ നിന്നാരംഭിച്ച മാർച്ച് പാർലമെന്റ് സ്ട്രീറ്റിൽ പൊലീസ് തടഞ്ഞു. അടിസ്ഥാന ശമ്പള വർധനവുൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായിയിലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി

മുംബൈ ഡൽഹി പൂനെ ഉൾപ്പടെയുള്ള പ്രധാന മെട്രാേ നഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല. എന്നാൽ കൊൽക്കത്തയിൽ പണിമുടക്കിനിടെ പരക്കെ അക്രമം ഉണ്ടായി. ഹൗറയിൽ സമരക്കാർ നടത്തിയ കല്ലേറിൽ രണ്ടുവിദ്യാർഥികൾക്ക് പരുക്കേറ്റു. ദിൻഹത്തയിലും സമരാനുകൂലികൾ ട്രാൻസ്പോർട്ട് ബസ് അടിച്ചുതകർത്തു. പ്രതിഷേധങ്ങളെ തുടർന്ന് ജീവനക്കാർ ഹെൽമറ്റ് ധരിച്ചാണ് ബസ് ഓടിച്ചത്. ഭുവനേശ്വറിലും ഛത്തീസ്ഗഡിലും പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലടക്കം ഖനി- ഊർജ-വ്യാവസായിക മേഖല രണ്ടാം ദിവസവും ഭാഗികമായി സ്തംഭിച്ചു.