സുഹൃത്തിന് വൃക്ക നല്‍കാന്‍ പെൺകുട്ടി; സമ്മതിക്കില്ലെന്ന് കുടുംബം; പ്രശ്നം മതമെന്ന് പെൺകുട്ടി

കടപ്പാട്: ഗൂഗിൾ

ഉറ്റസുഹൃത്തിന് വൃക്ക ദാനം ചെയ്യാൻ തയ്യാറായ യുവതിക്ക് മുന്നിൽ എതിർപ്പുയർത്തി കുടുംബവും ആശുപത്രി അധികൃതരും. ഇരുപത്തിരണ്ടുകാരിയായ സമ്രീൻ അക്തറാണ് വൃക്കകൾ തകരാറിലായതിനെത്തുടർന്ന് ദാതാവിനെ തേടുന്നത്. ഉറ്റസുഹൃത്തായ മൻജോത് സിങ് കോഹ്‌ലിയാണ് സമ്രീന് വൃക്ക നൽകാൻ തയ്യാറായെത്തിയത്. എതിർപ്പുയർന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് മൻജോതിന്റെ തീരുമാനം. നിലവിൽ ഷെർ–ഇ–കശ്മീർ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ്(സ്കിംസ്) സമ്രീൻ ഉള്ളത്. 

''കഴിഞ്ഞ നാലുവർഷമായി സുഹൃത്തുക്കളാണ് ഞങ്ങള്‍. വൈകാരികമായി നല്ല അടുപ്പമുള്ള രണ്ട് സുഹൃത്തുക്കൾ. മനുഷ്യത്വത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് വൃക്ക ദാനം ചെയ്യാൻ തീരുമാനിച്ചത്, മൻജോത് പറയുന്നു. 

''അസുഖമുള്ള വിവരം സമ്രീൻ എന്നോട് പറഞ്ഞിരുന്നില്ല. മറ്റൊരു സുഹൃത്ത് വഴിയാണ് ഞാനിത് അറിയുന്നത്. എന്റെ മോശം സമയങ്ങളില്‍ എനിക്കൊപ്പം നിന്ന്, എന്നെ പിന്തുണച്ച സുഹൃത്താണ് അവൾ. അവൾക്കൊരാവശ്യം വരുമ്പോൾ ഒപ്പമുണ്ടാകുക എന്നത് എന്റെ കടമയാണ്''

എന്നാൽ വൃക്ക ദാനം ചെയ്യാനുള്ള മൻജോതിന്റെ തീരുമാനത്തോട് കുടുംബവും ആശുപത്രി അധികൃതരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആശുപത്രി അധികൃതരുടെ സമീപനം ഇങ്ങനെയാകുന്നതിൽ വിഷമമുണ്ടെന്ന് മൻജോത് പറയുന്നു. ''അനാവശ്യകാരണങ്ങൾ പറഞ്ഞ് തടസ്സങ്ങളുണ്ടാക്കുകയാണ് ആശുപത്രി. അവയവദാനത്തിന് അനുമതി നൽകേണ്ട സമിതിയുടെ അംഗീകാരം ലഭിച്ചിട്ടും ഡോക്ടർമാരും മാനേജ്മെന്റും തടസ്സങ്ങൾ പറയുന്നുവെന്ന് മൻജോത് പറഞ്ഞു. 

ഞങ്ങൾ രണ്ടുപേരും ഇതരമതവിഭാഗത്തിലുള്ളവരായതിനാലാകാം എതിർപ്പുയർത്തുന്നതെന്ന് മൻജോത് പറയുന്നു. മൻജോത് സിഖ് സമുദായാംഗവും സമ്രീൻ മുസ്‍‌ലിമുമാണ്. അവയവദാനത്തിന് സമ്മതമല്ലെന്ന് കാണിച്ച് മൻജോതിന്റെ കുടുംബം ആശുപത്രിക്ക് നോട്ടീസ് അയച്ചിരുന്നു. 

അനുമതിക്കായി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് മൻജോത് പറഞ്ഞു.