അഭിലാഷിനെ രക്ഷിച്ച ഒസിരിസ് ‘ജീവന്റെ ദൈവം’; അറിയാം 'തുരിയ'യുടെ പ്രത്യേകതകളും

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത് ഫ്രഞ്ച് കപ്പലായി ഒസിരിസ് ആണ്. ഈജിപ്ഷ്യൻ ഐതിഹ്യപ്രകാരം ഒസിരിസ് എന്നാൽ പുനർജന്മം, മരണാനന്തര ജീവിതം, ജീവന്റെ ദൈവം എന്നൊക്കെയാണ് അർത്ഥം. ഇത് സാധൂകരിക്കുന്ന കൃത്യമാണ് ഒസിരിസ് നിർവഹിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ സര്‍വരും വാഴ്ത്തുന്നു. ആഴക്കടലിലാണ് അഭിലാഷിന്റെ പായ്‍വഞ്ചി തൂരിയ അപകടത്തിൽപ്പെടുന്നത്. മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗത്തില്‍ കാറ്റു വിശുകയും കനത്ത മഴ പെയ്യുകയും ചെയ്യുന്ന ഉൾക്കടൽ. നിയന്ത്രണം വിട്ട് ബോട്ടിനകത്ത് വീണ് നടുവിന് പരുക്കേറ്റ് അഭിലാഷും. അപകടത്തിൽ നിന്ന് അഭിലാഷ് രക്ഷ നേടിയെങ്കിൽ അത് യഥാർത്ഥത്തിൽ പുനർജന്മം തന്നെയാണ്.

'ഒസിരിസ്' ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സെയ്ഷൽസ് എന്ന ദ്വിപിലെ മൽസ്യബനാധന ബോട്ടായിരുന്നു. 2003-ൽ ഫ്രഞ്ച് നാവികസേന ഈ കപ്പൽ പിടിച്ചെടുക്കുകയും ഫ്രാൻസിന്റെ മൽസ്യബന്ധന നിരീക്ഷണ യാനമാക്കുകയുമായിരുന്നു. 

അഭിലാഷ് ടോമി യാത്ര തിരിച്ച 'തുരിയ' എന്ന പായ്ക്കപ്പലിനും സവിശേഷതകൾ ഏറെയാണ്. കേരളത്തിൽ നിന്നുള്ള മരവും വിദേശത്തേു നിന്നുള്ള പായകളും ഉപയോഗിച്ചാണ് കപ്പൽ നിർമിച്ചിരിക്കുന്നത്. 32 അടി നീളവും 11.5 അടി വീതിയും, 8,500 കിലോഗ്രാം ഭാരവുമാണ് കപ്പലിനുള്ളത്. രണ്ട് മുറികളാണ് കപ്പലിലുള്ളത്. ശുചിമുറിയും 231 ലിറ്റർ ശുദ്ധജല ടാങ്ക് എന്നിവയും ഉണ്ട്. ഭൂപടവും, വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും നോക്കിയാണ് സഞ്ചാര പാത തീരുമാനിക്കുന്നത്. അല്ലാതെ മറ്റ് ആധുനിക സൗകര്യങ്ങൾ ഒന്നുമില്ല. പായ്‍വഞ്ചിയിൽ കടൽ വഴിയുള്ള സഞ്ചാര ദൂരം 26,069 നോട്ടിക്കൽ മൈലാണ്. കന്യാകുമാരിയിൽ‍ നിന്ന് ഏകദേശം 5,020 കിലോമീറ്റർ അകലെയായാണ് അഭിലാഷ് ടോമി അപകടത്തിൽപ്പെടുന്നത്. 151 ദിവസംകൊണ്ട് ലോകം മുഴുവന്‍ സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി.