എട്ടാം ക്ലാസുകാരി നാടിന് സമ്മാനിച്ചത് അഞ്ചു ശുചിമുറി; പടർന്ന് പിടിച്ച വിപ്ലവക്കഥ

ഒരു നാടിന് പിന്നാെല രാജ്യവും അവളെ ചേർത്ത് നിർത്തി അഭിനന്ദിക്കുകയാണ്. ജീവിതത്തിലെ ആകെ സമ്പാദ്യം കൊണ്ട് അവൾ നിർമിച്ചത് അഞ്ചുശുചിമുറികളാണ്. എറെ കൗതുകമുള്ള കാര്യം അവൾ പഠിക്കുന്നത് എട്ടാം ക്ലാസിലാണ് എന്നുള്ളതും. ജംഷഡ്പുർ ടെൽകോ ഹിൽ ടോപ് പബ്ലിക് സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിനി മോദ്രിത ചാറ്റർജിയാണ് വേറിട്ട പ്രവർത്തനത്തിലൂടെ നാടിന് മാതൃകയാകുന്നത്.  ഗോർവധിപുരിലും സമീപ ഗ്രാമങ്ങളിലും ശുചിത്വസന്ദേശമെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പ്രചാരകയായത്.

 2016 ഡിസംബറിൽ, പോക്കറ്റ് മണിയും ചെറു സമ്പാദ്യങ്ങളും അടങ്ങിയ 12,000രൂപ ഉപയോഗിച്ച് ഗോർവധിപുർ ഗ്രാമത്തിനു ശുചിമുറി പണിതു നൽകിയ മോദ്രിത നാടിനു പകർന്ന ശുചിത്വ സന്ദേശം ദേശീയതലത്തിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആ ഗ്രാമത്തിലെ ആദ്യ ശുചിമുറിയായിരുന്നു ഇത്.

ടെൽകോയുടെ സഹകരണത്തോടെ ഹൽദുബനിയിൽ നിർമിച്ച അഞ്ചാമത്തെ ശുചിമുറി ഇന്നലെ തുറന്നു.  മോദ്രിതയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി രഘുബർദാസും വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു. ജംഷഡ്പുരിലെ സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനത്തിലെ ജീവനക്കാരനായ അമിതാഭ് ചാറ്റർജിയുടെയും അധ്യാപികയായ സ്വാതിയുടെയും മകളാണു മോദ്രിത.