കർഷകപ്രക്ഷോഭം തണുപ്പിക്കാൻ കേന്ദ്രസർക്കാർ; വിളകൾക്ക് ഒന്നരമടങ്ങ് താങ്ങുവില ഉയർത്തും

നെല്ല് അടക്കം എല്ലാ വിളകള്‍ക്കും ഒന്നരമടങ്ങ് മിനിമം താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കര്‍ഷകപ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആശ്വാസനടപടിക്കായി കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. പന്ത്രണ്ടായിരം കോടി രൂപയുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകും. രാജ്യത്തെ കാര്‍ഷികമേഖലയില്‍ ഇതുവരെ നടപ്പാക്കാത്ത വിധമുളള നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നത്. നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് ഇരുനൂറ് രൂപ വര്‍ധിപ്പിച്ചേക്കും. 

പയര്‍വര്‍ഗങ്ങള്‍ക്ക് ഒന്നരമടങ്ങ് താങ്ങുവില വര്‍ധിപ്പിക്കും. പരിപ്പ് ക്വിന്‍റലിന് അഞ്ഞൂറ് രൂപയാക്കി ഉയര്‍ത്തിയേക്കും. കഴിഞ്ഞയാഴ്ച കരിമ്പുകര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലും താങ്ങുവില ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റിലും വിലവര്‍ധന പരാമര്‍ശിച്ചു. ഇക്കാര്യത്തില്‍ വരുന്ന കേന്ദ്രകാബിനറ്റ് യോഗം അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. 

അയ്യായിരം മുതല്‍ പന്ത്രണ്ടായിരം കോടി രൂപയുടെ അധികബാധ്യതയാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്‍റെ പ്രഖ്യാപനമുണ്ടാകുന്നതെന്നത് ശ്രദ്ധേയമാണ്. യു.പി.എ ഒന്നാം സര്‍ക്കാരാണ് ഇതിന് മുന്‍പ് കാര്യമായ ഇടപെടല്‍ നടത്തിയത്. അന്ന് നെല്ലിന് അന്‍പത് രൂപ ബോണസോടു കൂടി നൂറ്റിയന്‍പത് രൂപ വര്‍ധിപ്പിച്ചു.