ഡോക്ടർമാർ പണിമുടക്കി; പൊലിഞ്ഞത് 15 ജീവൻ

ഡോക്ടര്‍മാരുടെ പണിമുടക്കിനെ തുടർന്ന് പാട്നയിൽ 15 രോഗികള്‍ മരിച്ചു. പട്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. അഞ്ഞൂറോളം  ഡോക്ടര്‍മാരാണ്  വ്യാഴാഴ്ച്ച മുതൽ പണിമുടക്കുന്നത്. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. 

ചികിൽസ ലഭിക്കാത്തതിനെ തുടർന്നാണ് 15 രോഗികളും മരിച്ചത്. അത്യാഹിതവിഭാഗവും ഒപിയുമെല്ലാം ഇരുപത് മണിക്കൂറായി സ്തംഭനാവസ്ഥയിലായിരുന്നു. 36 ശസ്ത്രക്രിയകൾ മാറ്റിവച്ചു, നിരവധി രോഗികളെ സമരത്തിന്റെ പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ചികിൽസനിഷേധിച്ചു. ആശുപത്രിയിലുള്ള രോഗികൾ മാത്രമല്ല, രോഗബാധിതരായി എത്തുന്നവരും ഡോക്ടറുമാരുടെ സമരത്തെതുടർന്ന് ദുരിതകയത്തിലായി.

മരണത്തോട് മല്ലിട്ട നിരവധി രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടസാഹചര്യമുണ്ടായി. ഡോക്ടറുമാരുടെ അഭാവത്തിൽ നഴ്സുമാർ അത്യാഹിതവിഭാഗം കൈകാര്യം ചെയ്തതും പരിഭ്രാന്തിയുണ്ടാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കർണാടകയിലും ഡോക്ടറുമാർ നടത്തിയ സമരം രോഗികളെ വലച്ചിരുന്നു.