അമ്മമനസിന്റെ ആഴങ്ങളെ മലയാളക്കരയ്ക്ക് പകര്‍ന്നുനല്‍കിയ പൂതപ്പാട്ടിന്‍റെ ദൃശ്യാവിഷ്കാരം രാജ്യതലസ്ഥാനത്ത്. കേരള, ഡല്‍ഹി സര്‍ക്കാരുകള്‍ സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക പൈത്യകോല്‍സവ വേദിയിലാണ് ഇടശ്ശേരിയുടെ കവിത അവതരിപ്പിച്ചത്. ഉത്തരേന്ത്യക്കുമുന്‍പില്‍ കേരളത്തിന്റെ സാഹിത്യ സാംസ്കാരിക മൂല്യങ്ങള്‍ വിളിച്ചോതുന്നതായിരുന്നു പൂതപ്പാട്ടിന്‍റെ ദൃശ്യവിരുന്ന്.
ആറ്റിന്‍ വക്കത്തെ മാളിക വീട്ടില്‍ ആറ്റുനോറ്റു പിറന്ന ഉണ്ണിയും, കാതില്‍ പിച്ചളത്തോടും കഴുത്തില്‍ പണ്ടങ്ങളുമായി പാറക്കെട്ടിനിടയില്‍ നിന്നു പൂതവും എത്തി. ഉണ്ണിയെ താലോലിച്ച് നങ്ങേലിയും. തട്ടിയെടുത്ത് കൊണ്ടുപോകാന്‍ പൂതവും, രൗദ്രഭാവവുമായി വേദിയില്‍ നിറഞ്ഞാടിയ പൂതം ഉണ്ണിയുടെ വരവോടെ അരുമപ്പെണ്‍കൊടിയായി മാറി. പൂതത്തിന്റെ ഉള്ളിലും ഒരു അമ്മയുണ്ടന്ന് വിളിച്ചോതിയ മോഹിനീഭാവം.
മാതൃസ്നേഹത്തിന്റെ മൂര്‍ത്തീഭാവമായി നങ്ങേലിയും സ്നേഹിക്കപ്പെടാന്‍ കൊതിക്കുന്ന മനസുമായി പൂതവും വിവിധ കലാരുപങ്ങളുടെ സമന്വയത്തോടെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി.
മോഹിനിയാട്ടം കേരള നടനം, ഭരതനാട്യം , കഥകളി എന്നിവ കോര്‍ത്തിണക്കി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ടിന് വ്യത്യസ്തമായൊരു ദ്യശ്യാവിഷ്കാരം ഒരുക്കിയത് പാലക്കാട് പൈതൃക സാസ്കാരിക സമിതിയാണ്.