മന്ത്രിസഭാംഗങ്ങൾ എല്ലാ വർഷവും ഓഗസ്റ്റ് 31നു മുമ്പ് ആസ്തി വിവരം വെളിപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം ഇക്കുറി അനുസരിച്ചത് 15 മന്ത്രിമാർ മാത്രം. 92 മന്ത്രിമാരിൽ മോദി അടക്കം 16 പേർ മാത്രമാണു സമയത്തിനു മുമ്പേ സർക്കാർ വെബ്സൈറ്റിൽ ഈ വിവരം വെളിപ്പെടുത്തിയത്.
കണക്കനുസരിച്ചു മോദിയുടെ സ്വത്തിൽ രണ്ടുവർഷം കൊണ്ട് 42 ശതമാനം വർധനയുണ്ട്. 2014 –15 വർഷം 1.41 കോടി ആയിരുന്ന ആസ്തി ഇപ്പോൾ രണ്ടു കോടിയായി. അന്നു കയ്യിൽ പണമായി ഉണ്ടായിരുന്നത് 4700 രൂപ മാത്രമായിരുന്നെങ്കിൽ ഇക്കുറി അത് ഒന്നര ലക്ഷത്തിലെത്തി. പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, മേനക ഗാന്ധി, രവിശങ്കർ പ്രസാദ്, രാജ്നാഥ് സിങ്, കിരൺ റിജ്ജു എന്നിവരൊക്കെ കണക്കു നൽകാത്തവരുടെ പട്ടികയിലാണുള്ളത്. അരുൺ ജെയ്റ്റ്ലിയും സുഷമാ സ്വരാജും കണക്കു കൃത്യമായി നൽകിയവരുടെ കൂട്ടത്തിലാണ്.