മിടുക്കിയായിരുന്നു അവൾ. സ്വതവേ പുഞ്ചിരിക്കുന്ന മുഖവും പ്രസരിപ്പും ഉളളവൾ. എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നവൾ. ഇന്ന് അവൾ നീതിപീഠത്തോട് കൈകൂപ്പി യാചിക്കുകയാണ്. അവളുടെ കരച്ചിൽ നീതിപീഠവും കേട്ടില്ല. ക്രൂരമായി പിച്ചിചിന്തപ്പെട്ട് ഗർഭിണിയായ പത്തുവയസ്സുകാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷ ചണ്ഡിഗഢ് ജില്ലാ കോടതിയും തള്ളി.
പത്തുവയസ്സുമാത്രം പ്രായമുളള കുരുന്നു പെൺകുട്ടിയുടെ പെൽവിക് അസ്ഥികൾ പൂർണവളർച്ച പ്രാപിച്ചിട്ടില്ലെന്നും ഈ ചെറിയ പ്രായത്തിൽ പ്രസവിക്കുന്നത് അപകടകരമാണെന്ന് ഡോക്ടർമാരുടെ വിധിയെഴുത്ത് ചാട്ടുളി പോലെ ഇവളുടെ മാതാപിതാക്കളുടെ ഹൃദയത്തിൽ തറയ്ക്കുന്നുണ്ട്.
അമ്മയുടെ അടുത്ത ബന്ധു തന്നോടു കാണിക്കുന്ന സ്നേഹം നിഷ്കളങ്കമാണെന്ന് അവൾ തെറ്റിദ്ധരിച്ചു. പിന്നെ അയാളുടെ ഭാവം മാറാൻ തുടങ്ങി. മാതാപിതാക്കളോട് പരാതി പറഞ്ഞുവെങ്കിലും അതേ ഗൗവരത്തിൽ ഉൾകൊളളാൻ അവർക്കു കഴിഞ്ഞുമില്ല. ഏഴുമാസത്തോളം സ്വന്തം വീടിന്റെ ഉളളിൽ അവൾ ക്രൂരമായി ബലാത്സംഗം ചെയപ്പെട്ടു. ഭയം മൂലം ആരോട് തുറന്നു പറയാൻ പെൺകുട്ടിയ്ക്ക് കഴിഞ്ഞുമില്ല.
ഭ്രൂണം 26 ആഴ്ച വളർച്ചയെത്തിയതിനാലാണ് ചണ്ഡിഗഢ് ജില്ലാ കോടതി പെൺകുട്ടിയുടെ അപേക്ഷ തളളിയത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമപ്രകാരം ഇരുപത് ആഴ്ചയിൽ താഴെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനേ അനുമതിയുള്ളു. ഭ്രൂണത്തെ പൂർണമായും വളർച്ച പ്രാപിക്കാൻ അനുവദിക്കുന്നത് പെൺകുട്ടിയുടെ ജീവനു തന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു.ഇത്രയും ചെറിയ പ്രായത്തിൽ സിസേറിയന് വിധേയയാക്കുന്നത് അപകടകരമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു.