അവിഹിതബന്ധം ആരോപിച്ചു ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി. വെല്ലൂർ ജില്ലയിലെ ഗുഡിയാട്ടത്താണു സംഭവം. പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു ഭർത്താവിന്റെ അവിഹിതബന്ധം കാരണമാണ് ഇങ്ങനെ ചെയ്തതെന്നു ഭാര്യ മറുപടി നൽകിയത്.
പൊലീസ് പറയുന്നത്: വ്യത്യസ്ത സമുദായങ്ങളിൽപെട്ട ജഗദീശനും സരസുവും പ്രണയിച്ചാണു വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനും മൂന്നു പെൺകുട്ടികളുമുണ്ട്. ജഗദീശനുമായി വഴക്കിട്ട് ഒരുവർഷം മുൻപു സരസു സ്വന്തം വീട്ടിലേക്കു പോയി.
മൂത്ത മകന്റെ പിറന്നാളിന് 17നു ഭർത്താവിന്റെ വീട്ടിലെത്തിയ അവർ മക്കളുടെ നിർബന്ധത്തെ തുടർന്നു മടങ്ങിയില്ല. വ്യാഴാഴ്ച രാത്രി ജഗദീശൻ സരസുവുമായി വഴക്കുണ്ടാക്കുകയും തനിക്കു മറ്റൊരു സ്ത്രീയെ ഇഷ്ടമാണെന്നും അവരെ വിവാഹം കഴിക്കാൻ പോകുകയാണെന്നും പറഞ്ഞു. പിറ്റേന്നു പുലർച്ചെ ഉറങ്ങിക്കിടന്ന ജഗദീശന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയശേഷം സ്വന്തം വീട്ടിലേക്കു സരസു ഓടിപ്പോയി. ജഗദീശന്റെ നിലവിളി കേട്ട അയൽക്കാർ വെല്ലൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം നില മെച്ചപ്പെട്ടുവരുന്നു. ആയുധംകൊണ്ടു മുറിവേൽപിക്കുക, മോശം ഭാഷയിൽ സംസാരിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി സരസുവിന്റെ പേരിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.