പീഡനത്തിനിരയായി ഗർഭിണിയായ പത്തുവയസ്സുകാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷ ചണ്ഡിഗഢ് ജില്ലാ കോടതി തള്ളി. ഭ്രൂണം 26 ആഴ്ച വളർച്ചയെത്തിയതിനാലാണ് പെൺകുട്ടിയുടെ അപേക്ഷ കോടതി തളളിയത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമപ്രകാരം ഇരുപത് ആഴ്ചയിൽ താഴെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനേ അനുമതിയുള്ളു.
പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.ഏഴു മാസത്തിലേറെയായി ഇയാൾ നിരവധി തവണ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു.പത്തുവയസ്സുമാത്രം പ്രായമുളള പെൺകുട്ടിയുടെ പെൽവിക് അസ്ഥികൾ പൂർണവളർച്ച പ്രാപിച്ചിട്ടുണ്ടാകില്ലെന്നും അതിനാൽ തന്നെ ഈ ചെറിയ പ്രായത്തിൽ പ്രസവിക്കുന്നത് അപകടരമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
ഭ്രൂണത്തെ പൂർണമായും വളർച്ച പ്രാപിക്കാൻ അനുവദിക്കുന്നത് പെൺകുട്ടിയുടെ ജീവനു തന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു.ഇത്രയും ചെറിയ പ്രായത്തിൽ സിസേറിയന് വിധേയയാക്കുന്നത് അപകടകരമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.