ജിഎസ്ടി വന്ന ദിവസം രാവിലെ തന്നെ ചെന്നൈയ്ക്കു നാവു പൊള്ളി. ചായയ്ക്ക് ഒറ്റയടിക്കു രണ്ടു രൂപ വർധന. മിക്കയിടത്തും പിന്നീടതു പിൻവലിച്ചെങ്കിലും ഹോട്ടലുകൾ ഇപ്പോഴും തർക്കങ്ങളുടെ ‘ഹോട്ട് സ്പോട്ട്’ തന്നെ. ഒരു ഹോട്ടലിൽ മലയാളി ഊണിനു കൂടിയതു 10 രൂപ. തർക്കങ്ങൾ പറഞ്ഞുതീർക്കാൻ കൗണ്ടറിൽ ആളെ സ്പെഷൽ ഡ്യൂട്ടിക്കു വച്ചിരിക്കുന്ന ഹോട്ടലും കണ്ടു.
ബെംഗളൂരു ഹോട്ടലുകളിലാകട്ടെ, സപ്ലയർമാർക്കാണു കൈ പൊള്ളിയത്. ബിൽ തുക വർധിച്ചതോടെ പലരും ടിപ്പ് കൊടുക്കുന്നതു നിർത്തി.
‘‘അത്യാവശ്യക്കാർക്കു മാത്രമേ സാധനം നൽകുന്നുള്ളൂ. എല്ലാമൊന്നു സാധാരണ നിലയിലാകട്ടെ.’’ മുംബൈയിൽ സിഎസ്ടി റെയിൽവേ സ്റ്റേഷനു സമീപത്തെ ഡി.എൻ. റോഡിൽ മൊബൈൽ ഫോൺ കട നടത്തുന്ന തുക്കാറാം പാട്ടീൽ പറഞ്ഞു. ചെറുകിട കച്ചവടക്കാർക്കിടയിലാണ് ആശയക്കുഴപ്പം. വൻകിടക്കാരുടെ പ്രതിനിധിയായ ദാദറിലെ മൊബൈൽ ഫോൺ കടയുടമ അബ്ദുൽ ഖാലിദ് കച്ചവടം പതിവുപോലെയെന്നു പറയുന്നു. മുംബൈയിലെ പ്രശസ്തമായ ഇറാനിയൻ ഹോട്ടലുകളും ചായയ്ക്കു രണ്ടു രൂപ കൂട്ടി.
ജിഎസ്ടി മെട്രോ നഗരങ്ങളെ ബാധിച്ചതെങ്ങനെ: അന്വേഷണത്തിൽ കണ്ടെത്തിയത്
ചെന്നൈ
∙ വസ്ത്രം: ആടി സീസൺ തുടങ്ങിയിട്ടും വിപണിയിൽ മാന്ദ്യം. എല്ലാ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വില കൂടി. ചില വലിയ കടകളിൽ പഴയ നിരക്ക് തന്നെ. തമിഴ്നാട്ടിലെ വസ്ത്രവ്യാപാര കേന്ദ്രമായ തിരുപ്പൂരിൽ ഒട്ടേറെ കമ്പനികൾ സമരത്തിൽ.
∙ വീട്ടുപകരണങ്ങൾ: ടിവി, ഫ്രിജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾക്കു രണ്ടു ശതമാനത്തോളം നികുതി കൂടി. എന്നാൽ, മിക്ക കടകളിലും പഴയ നിരക്ക് തന്നെ. നേരിയ തോതിൽ വില കൂടുമെന്നു വ്യാപാരികൾ.
∙ സിനിമാ ടിക്കറ്റ്: ജിഎസ്ടിക്കു പുറമെ 30 % തദ്ദേശനികുതിയും തുടരുന്നതിൽ പ്രതിഷേധിച്ചുള്ള തിയറ്റർ സമരം വ്യാഴാഴ്ചയാണു പിൻവലിച്ചത്. 100 രൂപയുള്ള ടിക്കറ്റിനു കേരളത്തിൽ 118 രൂപയാണെങ്കിൽ തമിഴ്നാട്ടിൽ തദ്ദേശനികുതി കൂടി ഉൾപ്പെടെ 148 രൂപ. വെള്ളിയാഴ്ച തിയറ്ററുകളിൽ തിരക്ക് കുറഞ്ഞു.
∙ മൊബൈൽ ഫോൺ: ഐഫോൺ ഉൾപ്പെടെയുള്ളവയ്ക്ക് 1000 രൂപ വരെ കുറഞ്ഞു. എന്നാൽ, ചെറുകിട കമ്പനികളുടെ ഫോണുകൾക്ക് പഴയ വില തന്നെ.
ബെംഗളൂരു
∙ വസ്ത്രം: ജിഎസ്ടി ബിൽ പല കടകളിലും ലഭിച്ചുതുടങ്ങിയിട്ടില്ല. പഴയ സ്റ്റോക്ക് വൻ വിലക്കിഴിവിൽ വിറ്റഴിക്കുകയാണു മാളുകൾ. ആടിവിൽപന നടക്കുന്ന കടകളിൽ ഉടൻ ഓണം ഓഫറുകളും വരുന്നതിനാൽ ജിഎസ്ടി ജനങ്ങളെ തൽക്കാലം ബാധിക്കില്ല.
∙ വീട്ടുപകരണങ്ങൾ: പഴയ സ്റ്റോക്ക് വിറ്റഴിക്കുകയാണു പലയിടങ്ങളിലും. ഭൂരിഭാഗം കടകളിലും പഴയ നിരക്ക്.
∙ സിനിമാ ടിക്കറ്റ്: മലയാളം ഉൾപ്പെടെ അന്യഭാഷാ ചിത്രങ്ങളുടെ ടിക്കറ്റിന് അഞ്ചു മുതൽ 15 രൂപ വരെ കുറവ്. എന്നാൽ, വിനോദ നികുതി ഏകീകരിച്ചതോടെ കന്നഡ സിനിമ ടിക്കറ്റ് നിരക്ക് കൂടി.
∙ മൊബൈൽ: ഭൂരിഭാഗം ഷോപ്പുകളിലും പഴയ വില തന്നെ. പുതിയ സ്റ്റോക്ക് എത്തുമ്പോൾ ഐഫോൺ ഉൾപ്പെടെയുള്ളവയ്ക്കു വില കുറയുമെന്നും വ്യാപാരികൾ പറഞ്ഞു.
മുംബൈ
∙ വസ്ത്രം: വില കൂടി. മഴക്കാല ഓഫറായി 50 % വരെ വിലക്കിഴിവ് നൽകിയിട്ടും തണുത്ത പ്രതികരണം.
∙ വീട്ടുപകരണങ്ങൾ: നികുതി കൂടിയെങ്കിലും ഭൂരിഭാഗം കമ്പനികളുടെയും എൽഇഡി ടിവികൾ പഴയ വിലയ്ക്കാണു വിൽക്കുന്നത്. ചില മോഡലുകൾക്കു മാത്രമാണു വിലവർധന. ഫ്രിജ്, എസി എന്നിവയുടെ നികുതി കുത്തനെ ഉയർന്നതോടെ വിൽപനയും കുറഞ്ഞെന്നു വ്യാപാരികൾ.
∙ സിനിമാ ടിക്കറ്റ്: നേരത്തേ വിനോദ നികുതി 45 ശതമാനമായിരുന്നു. ഇത് 28 ശതമാനമായി കുറഞ്ഞെങ്കിലും ഇളവ് പ്രേക്ഷകർക്കു ലഭ്യമായിട്ടില്ല. നിർമാതാവും വിതരണക്കാരും തിയറ്റർ ഉടമകളും പങ്കിട്ടെടുക്കുന്നു.
∙ മൊബൈൽ ഫോൺ: വിപണിയിൽ വൻ മാന്ദ്യം. ചെറുകിട മൊബൈൽ കടകളിലെ പലരും ജിഎസ്ടി ആശയക്കുഴപ്പത്തെത്തുടർന്നു കച്ചവടം നിർത്തിവച്ചു. നികുതി കുറഞ്ഞതിന്റെ പ്രതിഫലനം വിപണിയിൽ ഇല്ല.
ഡൽഹി
∙ വസ്ത്രം: പഴയ സ്റ്റോക്കുകൾക്കു വില വ്യത്യാസമില്ല. ജിഎസ്ടിയും ഉൾപ്പെടുത്തിയാണു ബിൽ.
∙ വീട്ടുപകരണങ്ങൾ: നിലവിൽ വാഗ്ദാനം ചെയ്യുന്ന വിലയിൽ ജിഎസ്ടിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
∙ സിനിമാ ടിക്കറ്റ്: മൾട്ടിപ്ലെക്സുകളിലെ നിരക്കിൽ മാറ്റമില്ല. എന്നാൽ ഓൺലൈൻ ടിക്കറ്റ് നിരക്കിൽ നേരിയ വർധന. ഇന്റർനെറ്റ് ഹാൻഡ്‌ലിങ് ചാർജിൽ 18% ജിഎസ്ടി. നേരത്തേ 14% സേവന നികുതിയും അതിന്റെ 0.5% ശുചിത്വ ഭാരത് സെസുമായിരുന്നു.