എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചുവെന്ന സന്തോഷവാർത്ത ബിഹാർ ഗവർണർ റാം നാഥ് കോവിന്ദിനെ അറിയിച്ചതു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സ്ഥാനാർഥിത്വ വിഷയത്തിൽ അതീവ രഹസ്യാത്മകത പാലിച്ചതിനാൽ നിർണായക പാർലമെന്ററി ബോർഡ് യോഗത്തിനുശേഷമാണു സ്ഥാനാർഥിക്കുതന്നെ വിവരം ലഭിച്ചത്. വെങ്കയ്യ അറിയിച്ചതിനുശേഷമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചത്.
രാഷ്ട്രപതി സ്ഥാനാർഥിയെ തിരഞ്ഞെടുക്കാനുള്ള ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിൽ പല പേരുകൾ ചർച്ച ചെയ്ത ശേഷമാണു റാം നാഥ് കോവിന്ദിനെ തീരുമാനിച്ചതെന്നു പാർട്ടി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. അതേസമയം, ഏതൊക്കെ പേരുകളാണു പരിഗണിച്ചതെന്നു വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
അശോക റോഡിലെ ബിജെപി ആസ്ഥാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പാർലമെന്ററി ബോർഡ് യോഗം ചേരുന്ന വേളയിൽ മാധ്യമങ്ങൾക്കു സ്ഥാനാർഥിയെക്കുറിച്ചു സൂചന ലഭിച്ചിരുന്നില്ല. ടിവി ചാനൽ ലൈവ് വാർത്തകളിൽ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രി സുഷമാ സ്വരാജ്, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, ജാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമു തുടങ്ങിയവരുടെ സാധ്യതകളാണു ചർച്ചയായത്.
പാർലമെന്ററി ബോർഡ് യോഗം തീരുന്നതിനു മുൻപേ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പുറത്തേക്കു വന്നത് ആകാംക്ഷയുണർത്തിയെങ്കിലും വിദേശകാര്യ മന്ത്രാലയത്തിൽ നേരത്തേ നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്കായി പോകുകയാണെന്നു സുഷമ മാധ്യമങ്ങളെ അറിയിച്ചശേഷമാണു മടങ്ങിയത്. സുഷമയുടെ ശരീരഭാഷ വ്യാഖ്യാനിച്ച മാധ്യമ പ്രവർത്തകർ അഡ്വാനിയും സുഷമയുമല്ല സ്ഥാനാർഥിയെന്നു വിധിയെഴുതി. ബിജെപി പാർലമെന്ററി ബോർഡ് അംഗങ്ങളിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഒഴികെയുള്ള പതിനൊന്ന് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. പ്രഭാതനടത്തയ്ക്കിടെ വീണു കാലിനു പരുക്കേറ്റതിനാൽ രാജ്നാഥ് സിങ് വിശ്രമത്തിലാണ്.
രാഷ്ട്രപതി സ്ഥാനാർഥിയായി റാം നാഥ് കോവിന്ദിനെ തീരുമാനിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും ഫോണിൽ വിവരമറിയിച്ചു. പാർലമെന്ററി ബോർഡ് അംഗങ്ങൾ സഖ്യകക്ഷികളെയും പ്രതിപക്ഷ കക്ഷികളെയും ബിജെപിയുടെ തീരുമാനം അറിയിച്ചു പിന്തുണ അഭ്യർഥിച്ചു. ശിവസേന ഒഴികെയുള്ള സഖ്യകക്ഷികളെല്ലാം ബിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ബിജെപി ഏകപക്ഷീയമായാണു തീരുമാനമെടുത്തതെന്നു ശിവസേന കുറ്റപ്പെടുത്തുകയും ചെയ്തു.
രാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള വാർത്താ സമ്മേളനത്തിനായി അമിത് ഷായ്ക്കൊപ്പം വേദിയിലിരുന്ന ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവും മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള അനിൽ ബലൂനിയും സ്ഥാനാർഥിയാരെന്ന് അറിഞ്ഞത് അമിത് ഷാ പ്രഖ്യാപിച്ചപ്പോൾ മാത്രം. മാധ്യമങ്ങളുടെ പ്രവചനങ്ങളെല്ലാം തെറ്റിച്ചു രഹസ്യം സംരക്ഷിച്ചതിന്റെ ആഹ്ലാദം അമിത് ഷാ മറച്ചുവച്ചതുമില്ല.
പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, അരുൺ ജയ്റ്റ്ലി, വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി, അനന്ത്കുമാർ, ജെ.പി.നഡ്ഢ, താവർ ചന്ദ് ഗെലോട്ട്, ജനറൽ സെക്രട്ടറി റാം ലാൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ പങ്കെടുത്തു.