ഗുജറാത്തിലെ കുട്ടികൾക്ക് സ്കൂളിൽകൊണ്ടുപോകാൻ ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിൻറെ ചിത്രംപതിച്ച ബാഗുകൾ. ഗുജറാത്തിലെ ഛോട്ടാ ഉദേപൂർ ജില്ലാപഞ്ചായത്ത് വിതരണംചെയ്ത ബാഗിലാണ് അഖിലേഷിന്റെ ചിത്രം കടന്നുകൂടിയത്. സംഭവം വിവാദമായതോടെ വിതരണക്കരാർ വാങ്ങിയ കമ്പനിക്കെതിരെ വിദ്യാഭ്യാസവകുപ്പ് രംഗത്തെത്തി.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിൻറെ ചിത്രംപതിച്ച പന്ത്രണ്ടായിരംബാഗുകള്‍ , ഗുജറാത്തിലെ ഛോട്ടാഉദേപൂർ ജില്ലാപഞ്ചായത്തിന് കീഴിൽ വിതരണംചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അഖിലേഷ് യാദവിൻറെ ചിത്രം പുറത്തുകാണാതിരിക്കാൻ, ചിത്രത്തിനുമുകളിൽ പ്ലാസ്റ്റിക്സ്റ്റിക്കർ പതിപ്പിച്ചശേഷമാണ് വിതരണംനടത്തിയത്. എന്നാൽ, ബാഗ് വാങ്ങിക്കൊണ്ടുപോയവർ വീട്ടിലെത്തി പ്ലാസ്റ്റിക്സിറ്റിക്കർ ഇളക്കിനോക്കിയതോടെ സംഗതി വെളിച്ചത്തായി. അഖിലേഷിൻറെ ചിത്രത്തിനൊപ്പം, ഉത്തർപ്രദേശിലെ മുൻസർക്കാരിനെ പ്രകീർത്തിക്കുന്ന മുദ്രാവാക്യവും ബാഗിൽ ഇടംപിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചതോടെ, ബാഗ് വിതരണംചെയ്യുന്നതിന് കരാറെടുത്ത കമ്പനിക്കെതിരെ അധികൃതർ രംഗത്തെത്തി. സൂറത്ത് കേന്ദ്രമായ കമ്പനിയാണ് നിർമാണ-വിതരണ കരാർ വാങ്ങിയിരുന്നതെന്നും, സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്നും സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, സൂറത്ത് കേന്ദ്രമായ ഇതേകമ്പനിതന്നെയാണ് ഉത്തർപ്രദേശില്‍ ബാഗ് വിതരണംനടത്തിയതെന്നും, അവിടെ ബാക്കിയായ ബാഗുകള്‍ ഗുജറാത്തിൽ വിതരണംചെയ്യാനുള്ള ശ്രമം അഴിമതിയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.