ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തു. സ്വതന്ത്ര കോടതിയില്‍ കേസ് പുന:ര്‍വിചാരണ നടത്തണമെന്നും നിര്‍ദേശിച്ചു. കേസില്‍ രാജ്യാന്താരകോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന പാക്കിസ്ഥാന്‍ വാദം കോടതി തള്ളി. കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര, നിയമ സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും ഹേഗിലെ രാജ്യാന്തരകോടതി വ്യക്തമാക്കി.
പാക്കിസ്ഥാന്‍റെ എല്ലാ വാദങ്ങളും പൂര്‍ണമായും തള്ളുന്നതായിരുന്നു ജഡ്ജ് റോണി എബ്രഹാം അധ്യക്ഷനായ പതിനൊന്നംഗ ബെഞ്ചിന്‍റെ താല്‍ക്കാലിക ഉത്തരവ്. കുല്‍ഭൂഷണിന്‍റെയും ഇന്ത്യയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ സ്റ്റേ ചെയ്തത്. കുല്‍ഭൂഷണിനെ കാണാന്‍ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കേണ്ടതായിരുന്നു. കുല്‍ഭൂഷണിന് നിയമസഹായം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. നയതന്ത്ര ഇടപെടലുകളുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച വിയന്നകരാറിന്‍റെ പരിധിയില്‍ വരുന്നതാണ് ഈ കേസെന്ന ഇന്ത്യയുടെ വാദം രാജ്യാന്തരകോടതി അംഗീകരിച്ചു. സാധാരണ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന് ശിക്ഷവിധിക്കാന്‍ പാക് പട്ടാള കോടതിക്ക് അധികാരമില്ലെന്ന ഇന്ത്യയുടെ നിലപാടും കോടതി അംഗീകരിച്ചു. കേസില്‍ പാക്കിസ്ഥാന്‍ മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനില്‍ പോയിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റുചെയ്യുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം. കുല്‍ഭൂഷണ്‍ ചാരനാണെന്നും ബലൂചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമുള്ള പാക്കിസ്ഥാന്‍ വാദം ഇന്ത്യ തള്ളിയിരുന്നു.