അബ്ദുറഹീമിനെ രക്ഷിക്കാന്‍ ധനസമാഹരണം; പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി ചലഞ്ച് നടത്തി റിയാദിലെ മലയാളികള്‍

വധശിക്ഷക്കു വിധിക്കപ്പെട്ട് 18 വർഷമായി സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയെ രക്ഷിക്കാൻ ബിരിയാണി ചലഞ്ച് നടത്തി റിയാദിലെ മലയാളി പൊതുസമൂഹം. കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദിൽ രൂപവൽകരിച്ച അബ്ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിലാണ് ചാലഞ്ച് സംഘടിപ്പിച്ചത്.

മനസറിയാതെ പറ്റിപ്പോയ അബദ്ധത്തിന്റെ പേരിൽ റിയാദിലെ ജയിലിൽപെട്ടുപോയ അബ്ദുറഹിമാനെ രക്ഷിക്കാൻ കയ്മെയ് മറന്ന് ഇറങ്ങിയിരിക്കുകയാണ് ഇവർ. ദിയാധനമായ 34 കോടി രൂപ സ്വരുക്കൂട്ടുകയാണ് ലക്ഷ്യം. അതിനായാണ് പെരുന്നാൾ ദിനത്തിൽ ഈ ബിരിയാണി ചാലഞ്ച് . 25 റിയാലിന് 20000 ബിരിയാണി പാർലസലുകളാണ് റഹിം സഹായ സമിതിയുടെ നേതൃത്വത്തിൽ റിയാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി വിതരണം ചെയ്തത്. 

2006ൽ ഹൗസ് ഡ്രൈവറായി റിയാദിലെത്തി ഒരുമാസം തികയും മുൻപാണ് തൊഴിലുടമയുടെ മകന്റെ മരണത്തിന് ഉത്തരവാദിയായതിന്റെ പേരിൽ റഹിം ജയിലിൽ ആകുന്നത്. മാപ്പ് നൽകാൻ കുടുംബം തയ്യാറാകാതിരുന്നതോടെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ദിയാധനം നൽകി മോചനം സാധ്യമാക്കാൻ കോടതി അവസരം നൽകുകയായിരുന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇരുനൂറിലധികം കൂട്ടായ്മകൾ റഹിം സഹായ നിധി സമാഹരിക്കാൻ രംഗത്തുണ്ട്.  ആകെ 34 കോടി രൂപയിൽ 15 കോടി രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞു.