കാത്തിരിപ്പിനൊടുവില്‍ ഉറ്റവര്‍ വന്നു; അന്നുതന്നെ പ്രവാസിയുടെ മരണം: നോവ്

പ്രിയപ്പെട്ടവരെ തങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുവരണമെന്ന് മിക്ക പ്രവാസികളും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ മിക്കയാളുകള്‍ക്കും അത് എന്നും ഒരു ആഗ്രഹമായി മാത്രം ബാക്കിയാകും. എന്നാല്‍ അത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയപ്പെട്ടവരെ തന്‍റെ അടുത്തേയ്ക്ക് കൊണ്ടുവന്ന പ്രവാസിയുടെ നോവുന്ന കഥ സോഷ്യല്‍മീഡിയയുടെ കണ്ണ് നനയിക്കുന്നു. പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയാണ് കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. 

15 വര്‍ഷത്തിലേറെയായി യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസിയുടെ ജീവിതമാണ് അഷ്റഫ് കുറിപ്പിലൂടെ പങ്കുവച്ചത്. തന്‍റെ കുടുംബത്തെ ഒരിക്കല്‍ പോലും ജോലി സ്ഥലത്തേയ്ക്ക് കൊണ്ടുവരാന്‍ ആ പ്രവാസിക്ക് കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രവാസി  കുടുംബത്തെ തന്‍റെ അടുത്തെത്തിക്കുന്നു. നീണ്ട കാത്തിരിപ്പിനു ശേഷമുള്ള അദ്ദേഹത്തിന്‍റെ സന്തോഷം തീരാനോവായി മാറുകയായിരുന്നു. 

കുടുംബം നാട്ടിൽ നിന്നും എത്തിയ അതേ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും അദ്ദേഹം മരണപ്പെടുകുമായിരുന്നു. ചില മരണങ്ങൾ ഇങ്ങനെയാണ്. ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും. വല്ലാത്ത വേദനകൾ സമ്മാനിക്കും. സങ്കടക്കടൽ തീർക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പ്രവാസികളും മറ്റ് നിരവധിപേരുമാണ് പോസ്റ്റിനു കമന്‍റുമായെത്തുന്നത്. 

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരിൽ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിൽ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങൾ കടന്ന് പോകവേ. ദുഖത്തിന്റെ ദൂതുമായി മരണത്തിന്റെ മാലാഖയെത്തി. കുടുംബം നാട്ടിൽ നിന്നും എത്തിയ അതേ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നെഞ്ച് വേദനയോടെ ഹൃദയഘാതത്തിന്റെ രൂപത്തിൽ ഇദ്ദേഹത്തെ മരണം പിടികൂടുകയായിരുന്നു. മരണം വാതിൽക്കലെത്തിയാൽ പിന്നെ കൂടെ പോവുകയല്ലാതെ മറ്റൊരു വഴിയും ഇല്ല. ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ സന്തോഷ നിമിഷങ്ങൾ എത്ര പെട്ടന്നാണ് ദുഖത്തിലേക്ക് വഴിമാറിയത്. ചില മരണങ്ങൾ ഇങ്ങിനെയാണ് ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും. വല്ലാത്ത വേദനകൾ സമ്മാനിക്കും. സങ്കടക്കടൽ തീർക്കും.

നമ്മിൽ നിന്നും മരണപ്പെട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.