'യുഎഇയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതി'; യുപിഐ പ്രവാസികള്‍ക്ക് നേട്ടമാകുമെന്ന് മോദി

യുഎഇയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഐ യുഎഇയിലും നടപ്പായത് പ്രവാസികൾക്ക് നേട്ടമാകും. മൂന്നാം മോദി സർക്കാർ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും അബുദാബിയിൽ അഹ്ലൻ മോദി പരിപാടിയിൽ മോദി വ്യക്തമാക്കി. 

മലയാളവും തമിഴും ഉൾപ്പെടെ നാല് ഭാഷകൾ ഇത് ആവർത്തിച്ച് പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു തുടങ്ങിയത്. ജന്മനാട്ടിലെ മണ്ണിന്റെ സുഗന്ധവുമായാണ് എത്തിയതെന്നും കൂട്ടിചേർത്തു. യുഎഇയുമായുള്ള ആത്മബന്ധം വ്യക്തമാക്കാൻ ഇടയ്ക്ക് അറബിയിലും സംസാരിച്ചു. ഇന്ത്യ യുഎഇ ബന്ധം നാൾക്കുനാൾ ദൃഢമായി കൊണ്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ ഏറ്റവും വലിയ നിക്ഷേപക രാജ്യവുമാണ് യുഎഇ. ഇവിടെ യുപിഐയും റുപെയും നടപ്പാക്കാനായത് പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും. 

ഇന്ത്യയുടെ നേട്ടങ്ങൾ എടുത്ത പറഞ്ഞ മോദി 2047-ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നും മൂന്നാം മോദി സർക്കാർ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും പറഞ്ഞു. അഹ്ലൻ മോദി പരിപാടിയിൽ പങ്കെടുക്കാൻ ഉച്ച മുതൽ തന്നെ പതിനായിരങ്ങളാണ് സയിദ് സ്റ്റേഡിയത്തിൽ എത്തിയത്. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും അരങ്ങേറി. പ്രസംഗത്തിന് ശേഷം കാണികളെയെല്ലാം തുറന്ന വാഹനത്തിൽ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ മടക്കം.

UPI will help UAE migrants; says PM Modi