road-crossing-in-dubai

ദുബായിൽ കഴിഞ്ഞവർഷം നിയമവിരുദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത് എട്ടുപേരെന്ന് ദുബായ് പൊലീസ്. 43,000 ലേറെപേരാണ് അനധികൃതമായി റോഡ് മുറിച്ച് കടന്നതിന് പൊലീസിന്‍റെ പിടിയിലായത്. 339 പേർക്ക് ഇത്തരത്തിൽ പരുക്കുപറ്റിയെന്നും ദുബായ് പൊലീസ് അറിയിച്ചു.  

 

കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്ന ഗതാഗത നിയമമാണ് യുഎഇയിലേക്ക്. റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്നവർക്ക് വാഹനം നിർത്തികൊടുക്കണം. ഇല്ലെങ്കിൽ 500 ദിർഹം പിഴയ്ക്കൊപ്പം ഡ്രൈവർക്ക് ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. എന്നിട്ടും നിർദിഷ്ടസ്ഥലങ്ങളിലൂടെ അല്ലാതെ കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നതാണ് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് എട്ടുപേരാണ് മരിച്ചത്. 339 പേർക്ക് പരുക്കേറ്റു. ഇതിൽ 33 പേരുടെ പരുക്ക് ഗുരുതരമായിരുന്നു. ഇത്തരത്തിൽ 320 അപകടങ്ങളാണ് സംഭവിച്ചതെന്നും ദുബായ് പൊലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

 

അനധികൃതമായി റോഡ് മുറിച്ച് കടന്നതിന് കഴിഞ്ഞവർഷം 43,817 പേരെയാണ് ദുബായ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ മാസം മാത്രം ഇത്തരത്തിൽ പിടികൂടിയവരുടെ എണ്ണം 4591 ആണ്. 400 ദിർഹമാണ് നിർദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്നവരിൽ നിന്ന് പിഴയായി ഈടാക്കുന്നത്. ഇത്തരക്കാരെ കണ്ടെത്താൻ പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ടെന്നും സ്വന്തം ജീവനും മറ്റുളളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവർത്തിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.   

 

8 people were killed last year, as people crossed the roads from undesignated places, Dubai