13–ാം നിലയിലെ ജനലിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിച്ചു; ഷാർജ പൊലീസിന്റെ ആദരം

കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലെ ജനലിൽ തൂങ്ങിക്കിടന്ന അഞ്ചു വയസ്സുകാരനെ രക്ഷിക്കാൻ സഹായിച്ച കാവൽക്കാരനെയും വഴിയാത്രക്കാരനെയും ഷാർജ പൊലീസ് ആദരിച്ചു. എമിറേറ്റിലെ ഒരു റസിഡൻഷ്യൽ കെട്ടിടത്തിന്റെ കാവൽക്കാരൻ നേപ്പാൾ സ്വദേശി മുഹമ്മദ് റഹ്മത്തുല്ലയെയും വഴിയാത്രക്കാരനായ ആദിൽ അബ്ദുൽ ഹഫീസിനെയുമാണ് ഷാർജ പൊലീസ് തലവനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചത്. ഇരുവരും പ്രവാസികളാണ്.

ഉയർന്ന നിലയിലെ ഫ്ലാറ്റിന്റെ ജനാലയിൽ അപകടകരമായി തൂങ്ങിക്കിടന്ന കുട്ടി കെട്ടിടത്തിന് അരികിലൂടെ നടന്നുപോവുകയായിരുന്ന ആദിൽ അബ്ദുൽ ഹഫീസിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ മുഹമ്മദ് റഹ്മത്തുല്ലയെ വിവരമറിയിച്ച് ഇരുവരും അപാർട്മെന്റിലേയ്ക്ക് ഒാടിച്ചെന്ന് നോക്കിയെങ്കിലും ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ അനുമതിയോടെ വാതിൽ ചവിട്ടിപ്പൊളിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

അഞ്ചു വയസ്സുള്ള സിറിയൻ സ്വദേശിയായ ബാലനാണ് അൽഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി ഉറങ്ങി കിടക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ താഴെയുള്ള കടയിലേക്ക് പോയതായിരുന്നു മാതാവ്. എന്നാൽ, ഈ സമയം കുട്ടി ഉറക്കമുണർന്നു. മാതാവിനെ തിരഞ്ഞ കുഞ്ഞ് ജനൽ വഴി പുറത്തേക്ക് പോകാമെന്ന് കരുതി അവിടേക്ക് കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്ന് (വ്യാഴം) നടന്ന ചടങ്ങിൽ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി ഇരുവർക്കും ഉപഹാരം നൽകി. രണ്ടുപേരും മനോധൈര്യം കൈവിടാതെ വീരകൃത്യമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവ സ്ഥലം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. എല്ലാ ജനാലകളും അധികാരികൾ പറഞ്ഞ പ്രകാരം തന്നെയാണ്. യാതൊരു നിയമലംഘനവും കണ്ടെത്തിയില്ലെന്നും അതിനാൽ കേസ് എടുത്തിട്ടില്ലെന്നും അറിയിച്ചു. വീട്ടിൽ കുട്ടികൾ ഉള്ളവർ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.