യാത്രാസമയം 75 മിനിറ്റ്, 4 ക്യാമറകള്‍; സ്കൂൾ ബസുകൾക്ക് നിർദേശം

വിദ്യാർഥികളുടെ സുരക്ഷയും സൌകര്യങ്ങളും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടു സ്കൂൾ ബസുകൾക്ക് മാർഗനിർദേശങ്ങളുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. ബസിൽ കുട്ടികളെ നിരീക്ഷിക്കാൻ നാലു ക്യാമറകളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിർദേശം.  സ്കൂൾ ബസിൻറെ റൂട്ടും സമയവും രക്ഷിതാക്കളെ നേരത്തേ അറിയിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്നു.

സ്കൂൾ ബസിൽ സഞ്ചരിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 11 മാർഗനിർദേശങ്ങളാണ് അബുദാബി വിജ്ഞാന വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളുടെ യാത്രയുടെ പൂർണഉത്തരവാദിത്തം സ്കൂൾ അധികൃതർക്കായിരിക്കും. ബസിൽ കുട്ടികളെ നിരീക്ഷിക്കാൻ നാലു ക്യാമറകളെങ്കിലും ഉണ്ടായിരിക്കണം. ഇതിലെ ദൃശ്യങ്ങൾ 30 ദിവസമെങ്കിലും സ്കൂൾ അധികൃതർ സൂക്ഷിച്ചിരിക്കണം. എന്നാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുകയോ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ് നിർദേശം. സ്കൂൾ ബസിൻറെ ഒരു ദിശയിലേക്കുള്ള പരമാവധി യാത്രാസമയം 75 മിനിട്ടിയാരിക്കും. ബസ് പുറപ്പെടുന്നതു മുതൽ അവസാനത്തെ വിദ്യാർഥി ഇറങ്ങുന്നതുവരെയാണ് സമയം കണക്കാക്കേണ്ടത്. പാർക്ക് ചെയ്തശേഷം വിദ്യാർഥികളാരും ബസിനുള്ളിലില്ല എന്നു സൂപ്പർവൈസറും ബസ് ഡ്രൈവറും ഉറപ്പാക്കണം. സൂപ്പർവൈസർമാരുടെ ഫോൺ നമ്പരുകൾ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കൈമാറണം. സ്കൂൾ വാഹനങ്ങൾ മറ്റാവശ്യങ്ങൾക്കുപയോഗിക്കരുതെന്നാണ് നിർദേശം. എല്ലാ വിദ്യാർഥികൾക്കും ഇരിപ്പിടം ഉറപ്പാക്കണം. വാഹനത്തിനു ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. സ്കൂൾ ബസ്സോടിക്കാനുള്ള പ്രത്യേക പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കു നിയോഗിക്കരുത്. അതേസമയം, സ്കൂൾ ബസ് ഉപയോഗിക്കുന്നവരിൽ നിന്നും ന്യായമായ നിരക്കു മാത്രമേ ഈടാക്കാവൂയെന്നും വിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.