അബുദാബിയിലെ മലയാളി ദമ്പതികളുടെ മരണം; ഞെട്ടൽ മാറാതെ ഉറ്റവർ; ദുരൂഹം

അബുദാബിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണു പുറത്തുവന്ന ആദ്യ സൂചനകൾ.

എന്നാൽ, നല്ല നിലയിൽ ജീവിക്കുകയായിരുന്ന ഇരുവരും ജീവനൊടുക്കാനുള്ള സാഹചര്യം മനസിലാകാതെ കടുത്ത ആശങ്കയിലാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും. തങ്ങളുടെ പ്രിയ സുഹൃത്തിന്റെയും ഭാര്യയുടെയും അപമൃത്യുവിന്റെ ഞെട്ടലിൽ നിന്ന് ഇവരും യുഎഇയിലെ മലയാളി സമൂഹവും മോചിതരായിട്ടില്ല.

വർഷങ്ങളായി യുഎഇയിലുള്ള ജനാർദനൻ അബുദാബിയിലെ ഒരു ട്രാവൽസിൽ അക്കൗണ്ടന്റായിരുന്നു. ഭാര്യ മിനിജ സ്വകാര്യ കമ്പനിയിൽ ഒാഡിറ്റിങ് അസിസ്റ്റന്റും. ഒരേയൊരു മകനാണ് ദമ്പതികൾക്കുള്ളത്–സുഹൈൽ ജനാർദ്ദനൻ. ഇദ്ദേഹം അബുദാബിയിൽ പഠിച്ച ശേഷം ഒാസ്ട്രേലിയയിൽ ഉപരിപഠനം നടത്തിയിരുന്നു. പിന്നീട് ബംഗലൂരു എച്ച്പിയിൽ ജോലിയിൽ പ്രവേശിപ്പിച്ചു. വളരെ സന്തോഷകരമായ കുടുംബമായിരുന്നു ഇവരുടേത്. പരേതനായ സിദ്ധാർഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാർദ്ദനൻ. കെ.ടി. ഭാസ്കരൻ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ.

സാമ്പത്തികമായി ജനാർദനന് പ്രശ്നമുള്ളതായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറിയില്ല. ഒരിക്കലും അത്തരമൊരു പ്രതിസന്ധിയുള്ളതായി അറിയില്ലെന്ന് ജനാർദനോടൊപ്പം പഠിച്ചുവളർന്ന, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുഹൃത്ത് പറഞ്ഞു. ആരോടും അഞ്ച് പൈസ പോലും കടം വാങ്ങാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നിട്ടും, എന്തിനാണ് ജീവിതത്തിന് പൂർണവിരാമമിട്ടത് എന്നത് സങ്കീർണമായ പ്രശ്നമാണെന്ന് ഇദ്ദേഹം പറയുന്നു.

ജനാർദനും ഭാര്യക്കും മികച്ച ജോലിയും ശമ്പളവുമാണുള്ളത്. ഏക മകനും നല്ല ജോലിയിലാണ്. ഉയർന്ന നിലയിലാണ് കുടുംബം അബുദാബിയിൽ താമസിച്ചിരുന്നത്. പിന്നെന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ എല്ലാവരും കടുത്ത ആശങ്കയിലാണ്. വൈകാതെ പൊലീസ് കാരണം കണ്ടെത്തുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.