സൗദിയിൽ രോഗമുക്തി നിരക്ക് 82 ശതമാനം; ഖത്തറിൽ രണ്ടാം ദിവസവും മരണങ്ങളില്ല; ആശ്വാസം

കോവിഡ് ബാധിച്ച് സൌദിഅറേബ്യയിൽ മുപ്പത്തൊന്നും ഒമാനിൽ 12 പേരും കൂടി മരിച്ചു. ഗൾഫിൽ ഏറ്റവുമധികം രോഗികളുള്ള സൌദിയിൽ രോഗമുക്തി നിരക്ക് 82 ശതമാനമായി ഉയർന്നു. അതേസമയം, ഖത്തറിൽ തുടർച്ചയായ രണ്ടാം ദിവസവും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

സൌദിയിൽ 2201 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 2051 പേർ രോഗമുക്തിനേടുകയും ചെയ്തു. തീവ്രപരിചരണവിഭാഗത്തിൽ 2120 പേരടക്കം 44,488 പേരാണ് ഇനി ചികിൽസയിലുള്ളത്. ഒമാനിൽ 12 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 371 ആയി. 12 ദിവസത്തിനിടെ 112 മരണങ്ങളാണ് ഒമാനിൽ റിപ്പോർട്ട് ചെയ്തത്. തീവ്രപരിചരണവിഭാഗത്തിൽ 167 പേരടക്കം 20,426 പേർ ഇനി ചികിൽസയിലുണ്ട്. 72 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം, ഖത്തറിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗൾഫിൽ ഏറ്റവുമുയർന്ന രോഗമുക്തി നിരക്കുള്ള ഖത്തറിൽ 97 ശതമാനംപേരും സുഖംപ്രാപിച്ചു. 3122 പേർ മാത്രമാണിനി ചികിൽസയിലുള്ളത്. യുഎഇയിലും 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളുണ്ടായിട്ടില്ല. രോഗമുക്തി നിരക്ക് 88 ശതമാനമുള്ള യുഎഇയിൽ 6591 പേരാണിനി ചികിൽസയിലുള്ളത്. കുവൈത്തിൽ 4 പേർകൂടി മരിച്ചതോടെ ആകെമരണം 429ആയി. 84 ശതമാനമാണ് രോഗമുക്തി നിരക്ക്. 90ശതമാനം രോഗമുക്തിനിരക്കുള്ള ബഹ്റൈനിൽ 3495 പേരാണ് ഇനി ചികിൽസയിലുള്ളത്.