മഹാമാരിയിൽ നിന്നും രക്ഷിക്കണമെന്ന പ്രാർഥനയോടെ തറാവീഹ് നമസ്കാരം

ഫയൽചിത്രം

മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണമെന്ന പ്രാർഥനയോടെ റമസാൻറെ ആദ്യദിനത്തിൽ മക്ക, മദീന വിശുദ്ധ നഗരങ്ങൾ. ഹറം ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു ഇരുഹറമിലേക്കും പ്രവേശനാനുമതി. പ്രാർഥനയ്ക്കിടെ ഇമാം വിങ്ങിപ്പൊട്ടിയ കാഴ്ചയ്ക്കും ഹറം സാക്ഷിയായി. അതേസമയം, പ്രവാസികളടക്കമുള്ളവർ താമസയിടങ്ങളിലാണ് പ്രാർഥന നിർവഹിച്ചത്.

റമസാൻ മാസത്തിലെ ആദ്യരാവിൽ ഉള്ളുപൊള്ളുന്ന വേദനയോടെയായിരുന്നു തറാവീഹ് നമസ്കാരം. റമസാൻ കാലത്ത് വിശ്വാസികൾ നിറഞ്ഞുകവിയുന്ന മക്ക, മദീന പള്ളികളിൽ കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി പൊതുജനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു.  മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണമേയെന്ന പ്രാർഥനയായിരുന്നു എല്ലാ ഹൃദയങ്ങളിലും. മദീനയിൽ പ്രാർഥനയ്ക്കു നേതൃത്വം വഹിച്ച ഇമാം ഷെയ്ഖ് സാലാ അൽ ബുദൈർ വിങ്ങിപ്പൊട്ടിയ കാഴ്ച ഉള്ളുലയ്ക്കുന്നതായിരുന്നു.

മക്കയില്‍ ഇരു ഹറം കാര്യാലയ മേധാവി അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കഅ്ബയെ ചുറ്റിയിരുന്ന ബാരിക്കേഡുകൾ ഒഴിവാക്കിയിരുന്നു. അതേസമയം, ഗൾഫിലെ പ്രവാസിമലയാളികളടക്കമുള്ളവർ താമസയിടങ്ങളിലാണ് പ്രാർഥന നടത്തുന്നത്. ഒത്തുചേരുന്നതിനു വിലക്കുള്ളതിനാൽ ഇഫ്താർ സംഗമങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.