കുവൈത്തിൽ നഴ്സുമാർക്കും വിദേശി വിദ്യാർഥികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകാൻ വിലക്ക്

കുവൈത്തിൽ നഴ്സുമാർക്കും വിദേശി വിദ്യാർഥികൾക്കും പുതിയതായി ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിനു വിലക്ക്. ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വിലക്കെന്നാണ് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത ഓപ്പറേഷൻസ് വിഭാഗത്തിൻറെ വിശദീകരണം. 

കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് നിലവിലുള്ള ഉപാധികൾ ബാധകമല്ലാത്തവരായിരുന്നു നഴ്സുമാരും വിദേശി വിദ്യാർഥികളും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗാണ് നഴ്‌സുമാർ വിദേശി വിദ്യാർത്ഥികൾ എന്നിവർക്ക് പുതുതായി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കരുതെന്നു ഉത്തരവിട്ടത്. ഇതിനോടകം ലൈസൻസോ, ലേണേഴ്സ് ലൈസൻസോ ലഭിച്ചവർക്ക് തീരുമാനം ബാധകമല്ല. ഒപ്പം, ഈ വിഭാഗത്തിലുള്ളവർക്ക് ലൈസൻസ് പുതുക്കുന്നതിനും തടസമുണ്ടാകില്ല. 600 ദിനാർ ശമ്പളം, സർവകലാശാലാ ബിരുദം, രണ്ടു വർഷം കുവൈത്തിൽ താമസം എന്നിവയാണ് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഉപാധികൾ. ചില പ്രഫഷനുകളിലുള്ളവർക്കും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈവർ വീസയിൽ എത്തുന്നവർക്കും ഉപാധികൾ ബാധകമല്ല. ഉപാധികൾ ബാധകമല്ലാത്ത വിഭാഗത്തിൽനിന്നാണ് ഇപ്പോൾ നഴ്സുമാരെയും വിദേശി വിദ്യാർഥികളെയും ഒഴിവാക്കിയത്.