2016ൽ എമിറേറ്റ്സ് വിമാനത്തിൽ തീപിടിച്ച സംഭംവം; പൈലറ്റുമാരുടെ പിഴവെന്ന് റിപ്പോർട്ട്

രണ്ടായിരത്തിപതിനാറിൽ തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്സ് വിമാനം തീപിടിച്ചതിനു കാരണം പൈലറ്റുമാരുടെ പിഴവെന്നു റിപ്പോർട്ട്. സാങ്കേതികപ്രശ്നങ്ങൾ മനസിലാക്കുന്നതിലെ ജാഗ്രതക്കുറവായിരുന്നു അപകട കാരണമെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. 

2016 ഓഗസ്റ്റ് മൂന്നിനു യുഎഇ സമയം 12.45 നായിരുന്നു അപകടമുണ്ടായത്. ലാൻഡിങ്ങിനിടെ ഇടിച്ചിറങ്ങിയ തിരുവനന്തപുരത്തു നിന്നുള്ള ഇകെ 521 വിമാനത്തിൽ  നിന്നു  യാത്രക്കാരെ  പുറത്തിറക്കിയതിനു പിന്നാലെ വിമാനം പൊട്ടിത്തെറിച്ചു. 282 യാത്രക്കാരും 18 ജീവനക്കാരുമാണു വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാദൗത്യത്തിനിടെ അഗ്നിശമനസേനാംഗം ജാസിം  ഈസ  അൽ  ബലൂഷി മരിക്കുകയും ചെയ്തിരുന്നു. പ്രവാസികളടക്കമുള്ളവർ ഞെട്ടലോടെ കേട്ട ആ അപകടത്തിെൻറെ അന്തിമ റിപ്പോർട്ടാണ് പുറത്തുവന്നത്. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാറ്റിന്റെ  ഗതിമാറ്റത്തെക്കുറിച്ചും വേഗത്തെക്കുറിച്ചും  ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അന്നു രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിനെ തുടർന്നു രണ്ടു തവണ ലാൻഡിങ് ഉപേക്ഷിക്കുകയും ചെയ്തു. സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ പൈലറ്റുമാർ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥാ  ശാസ്ത്രജ്ഞർ, വിമാന നിർമാണരംഗത്തെ വിദഗ്ധർ, വൈമാനികർ എന്നിവരും  അന്വേഷണവുമായി സഹകരിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശീലനങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തും.